കണ്ണൂർ : വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുന്ന മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണോ, മതസംഘടനയാണോയെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
വഖഫ് ബോർഡ് വിഷയത്തിൽ പിടിവാശിയില്ലെന്നും റിക്രൂട്ട്‌മെന്റ് തത്കാലമില്ലെന്നും വ്യക്തമാക്കിയ സർക്കാരിനെതിരെ വികാരം ഇളക്കിവിടുന്ന ലീഗിനോട് പറയാനുള്ളത്, നിങ്ങളാദ്യം നിങ്ങളാരെന്ന് തീരുമാനിക്കണം- ലീഗിനെ വെല്ലുവിളിച്ച് പിണറായി പറഞ്ഞു. സി.പി.എം കണ്ണൂർ ജില്ലാസമ്മേളനം മാടായി എരിപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറിലധികം സ്ഥാപനങ്ങളാണ് വഖഫ് ബോർഡിലുള്ളത്. അതേത് രീതിയിൽ റിപ്പോർട്ട് ചെയ്യണമെന്നതിൽ സർക്കാരിന് ഒരു പിടിവാശിയുമില്ല. മതസംഘടനകൾക്ക് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇവർക്കത് ഇനിയും ബോദ്ധ്യമായില്ല. ലീഗ് ആരാണ്? രാഷ്ട്രീയപ്പാർട്ടിയാണെന്ന നില ലീഗ് മറക്കുന്നു. മതസംഘടനകളുമായി വഖഫ് ബോർഡ് നിയമന വിഷയം ചർച്ചചെയ്ത് പരിഹാരമുണ്ടാക്കും. ഏറ്റവും വലിയ മുസ്ലിം സംഘടനകളായ ജിഫ്രി തങ്ങളുടെ സമസ്തയ്ക്കും അബൂബക്കർ മുസ്ലിയാർക്കും ഇക്കാര്യം നല്ല ബോദ്ധ്യമുണ്ട്. ലീഗിന് മാത്രം ബോദ്ധ്യമില്ല പോലും. നിങ്ങളുടെ ബോദ്ധ്യം ആര് പരിഗണിക്കുന്നു. മുസ്ലിം ലീഗിന് ചെയ്യാനുള്ളത് ചെയ്യ്. ഞങ്ങൾക്കത് പ്രശ്നമല്ല -പിണറായി പറഞ്ഞു.
മുസ്ലിമിന്റെ അട്ടിപ്പേറ് അവകാശം ലീഗിനില്ല
നമ്മുടെ നാട്ടിലെ മുസ്ലിമിന്റെ ശാക്തീകരണം എടുത്ത് പരിശോധിച്ചാൽ, എവിടെയാണ് മുസ്ലിമെന്ന് ലീഗിന് മനസ്സിലായിട്ടുണ്ടോ?. മുസ്ലിമിന്റെയാകെ അട്ടിപ്പേറവകാശം ലീഗിനില്ല. വഖഫ് ബോർഡിൽ പി.എസ്.സി നിയമനത്തിന്റെ കാര്യം ബോർഡ് തീരുമാനിച്ച് സർക്കാരിനെ അറിയിച്ചതാണ്. ഇപ്പോൾ ജോലി
ചെയ്യുന്നവർക്ക് സംരക്ഷണം കൊടുത്തുകൊണ്ട് പി.എസ്.സി നിയമനമാകാമെന്നാണ് ലീഗ് എം.എൽ.എമാർ നിയമസഭയിൽ പറഞ്ഞത്. ലീഗിന്റെ സ്വാധീനകേന്ദ്രമായ മലപ്പുറത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഗ്രാഫ് ഉയരുകയാണ്. അതാണ് മാറ്റം.
കേരളത്തിൽ പല ഭാഗത്തും വർഗീയ ധ്രുവീകരണത്തിന് വല്ലാത്ത ശ്രമം നടത്തുകയാണ്. രാഷ്ട്രീയമായി ഇടതു മുന്നണിയെ നേരിടാൻ അവർക്ക് കഴിയില്ലെന്ന് ബോദ്ധ്യമായി. ഇതിൽ മുന്നിലുള്ളത് ആർ.എസ്.എസും സംഘപരിവാറുമാണ്. കഴിഞ്ഞദിവസം തലശ്ശേരിയിൽ നടന്ന പ്രകടനത്തിൽ വിളിച്ച മുദ്രാവാക്യം കേരളമാകെ ശ്രദ്ധിച്ചതാണ്. അവിടെ നമസ്‌കാരം നടത്താൻ അനുവദിക്കില്ലെന്നാണ് പറഞ്ഞത്. ആർ.എസ്.എസ് ശ്രമിക്കുന്ന എല്ലാകാര്യങ്ങളും നടത്താൻ കഴിയുന്ന സംസ്ഥാനമല്ല കേരളം.- മുഖ്യമന്ത്രി പറഞ്ഞു.
ലീഗ്റാലി മത പണ്ഡിതന്മാരെ വിമർശിക്കാൻ: മന്ത്രി
ചില മത പണ്ഡിതൻമാരെ പേരെടുത്ത് പറയാതെ വിമർശിക്കാനാണ് മുസ്ലിംലീഗ് കോഴിക്കോട് വഖഫ് സംരക്ഷണ റാലി നടത്തിയതെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വഖഫ് ബോർഡിലെ അഴിമതി പുറത്തു വരാതിരിക്കാനാണ് മുസ്ലിംലീഗ് വർഗ്ഗീയ പ്രചാരണം നടത്തുന്നത്. സ്വന്തം നേതാക്കളെ വഖഫ് ബോർഡിൽ തള്ളിക്കയറ്റി ലീഗ് ചെയ്തത് സമുദായ വഞ്ചനയാണ്. വഖഫ് സ്വത്ത് കൈയേറ്റം നടത്തുന്നതിനെക്കുറിച്ചോ അപഹരിക്കുന്നതിനെക്കുറിച്ചോ ലീഗ് സമ്മേളനത്തിൽ പരാമർശിച്ചിട്ടില്ല. മത സംഘടനകളെ ഭിന്നിപ്പിക്കുകയാണ് ലീഗ് .സമുദായത്തിന്റെ അട്ടിപ്പേർ അവകാശം ആരും ഏറ്റെടുക്കേണ്ടതില്ലെന്നുംമന്ത്രി പറഞ്ഞു.
ലീഗ് തീവ്രവാദം പ്രചരിപ്പിക്കുന്നു: കോടിയേരി
ആർ.എസ്.എസ് ഹിന്ദുത്വ തീവ്രവാദം പ്രചരിപ്പിക്കുന്നത് പോലെ, ഇസ്ലാം തീവ്രവാദം പ്രചരിപ്പിക്കാൻ മുസ്ലിം ലീഗും രംഗത്തിറങ്ങിയിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങേളോട് പറഞ്ഞു.
മതപരമായ വേർതിരിവ് സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്. ജമാഅത്തെ ഇസ്ലാമിയുടെ ആശയമാണ് ഇപ്പോൾ മുസ്ളിം ലീഗിനെ നയിക്കുന്നത്. അതിന്റെ തെളിവാണ് കോഴിക്കോട് റാലിയിലെ പ്രകോപന പ്രസംഗങ്ങൾ. മതമാണ് പ്രശ്നമെന്ന് മുസ്ളിം ലീഗ് പരസ്യമായി പറയാൻ തുടങ്ങി. മുസ്ളിം ലീഗ് മതപാർട്ടിയായി മാറി. മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് എന്താണ്? മുഖ്യമന്ത്രിയുടെ മകളുടെ കല്യാണത്തെ അധിപേക്ഷിച്ചു. വ്യത്യസ്ത മതവിഭാഗങ്ങളുടെ കല്യാണം വരെ ഇവർ അംഗീകരിക്കുന്നില്ല. വഖഫ് നിയമന വിഷയത്തിലെ ലീഗ് സമരം ആത്മാർത്ഥതയില്ലാത്തതാണ്. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാമെന്ന സമസ്തയുടെ നിലപാട് സ്വാഗതാർഹമാണെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |