കണ്ണൂർ: താൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ ജയിംസ് മാത്യു പറഞ്ഞു. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി തുടരും. പാർട്ടിയുടെ അറിവോടെയും അനുമതിയോടെയും ബേബി റൂട്ട്‌സ് എന്ന ശിശു പരിപാലന കേന്ദ്രം ജൂൺ ഒന്നിന് കണ്ണൂർ തളാപ്പിൽ തുടങ്ങുമെന്നും പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സജീവ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന വാർത്താമാദ്ധ്യമങ്ങളിൽ വന്നതിനു പിന്നാലെ കണ്ണൂർ ജില്ലാ സെക്രട്ടറി വിളിച്ചിരുന്നു. കാര്യം തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടതാണെന്ന് പറഞ്ഞപ്പോൾ, നിങ്ങൾക്കിത് വാർത്താസമ്മേളനം നടത്തി പറയരുതോയെന്ന് ചോദിച്ചു. കണ്ണൂർ ആസ്ഥാനമായി ജനകീയ പഠനഗവേഷണകേന്ദ്രവും ആരംഭിക്കും. പാർട്ടിയുടെ അനുമതിയോടെയാണ് ഇതൊക്കെ ചെയ്യുന്നത്. കൂടുതൽ സമയം ഉണ്ടാകില്ലെന്നതിനാലാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടത്. അതേസമയം, സംഘടനാ ചുമതലകളിൽ പ്രവർത്തിക്കുന്നതിൽ റിട്ടയർമെന്റ് വേണമെന്നാണ് തന്റെ നിലപാട്. ഒരുപാട് കഴിവുള്ളവർ പുറത്തുണ്ട്. അവർക്ക് അവസരം നൽകണമെന്നും ജയിംസ് മാത്യു പറഞ്ഞു.
എസ്.എഫ്.ഐയിലൂടെയാണ് ജയിംസ് മാത്യു രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് രണ്ടു തവണ എം.എൽ.എയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |