തിരുവനന്തപുരം: 'റോഡുകൾ മോശമാകാൻ കാരണം മഴയാണെങ്കിൽ ചിറാപുഞ്ചിയിൽ അതുണ്ടാവില്ലല്ലോ"- ചലച്ചിത്രതാരം ജയസൂര്യയുടെ വാക്കുകൾ കേട്ടപ്പോൾ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും ചിരിയടക്കാനായില്ല. നല്ല റോഡിലൂടെ സഞ്ചരിക്കുകയെന്നത് പൗരന്റെ അവകാശമാണ്. കടംവാങ്ങിയും ഭാര്യയുടെ സ്വർണം പണയം വച്ചും റോഡ് നികുതിയടയ്‌ക്കുന്നവരുണ്ട്. അവർക്ക് റോഡിൽ കിട്ടേണ്ട സൗകര്യം കിട്ടിയേ തീരൂ. അതു ചെയ്യാതെ മഴ ഉൾപ്പെടെയുള്ളവയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതു ജനത്തിന് അറിയേണ്ട കാര്യമില്ലെന്നും ജയസൂര്യ പറഞ്ഞു.
റോഡിന്റെ പരിപാലന കാലാവധി ബോർഡുകൾ (ഡിഫക്ട് ലയബിലിറ്റി പീരിയഡ്) കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും പേരും നമ്പറും സഹിതം പ്രദർശിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂർക്കാവ് മണ്ഡലത്തിലെ കവടിയാർ - പൈപ്പിൻമൂട് റോഡിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിനൊപ്പം നിർവഹിക്കുകയായിരുന്നു ജയസൂര്യ. ഊർജസ്വലനും കാര്യങ്ങൾ പഠിക്കാൻ തത്പരനുമായ മന്ത്രി റിയാസിന്റെ നേതൃത്വത്തിൽ കേരളത്തിലെ റോഡുകൾ നന്നാകുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന്റെ പാർട്ടി നോക്കിയല്ല പരിപാടിക്ക് വന്നത്. ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണെന്ന ആശയം നല്ലതാണ്. കേരളത്തിൽ പലയിടത്തും കൂൺ പോലെ ടോൾ ബൂത്ത് പൊങ്ങുകയാണ്. കാലാവധി കഴിഞ്ഞിട്ടും ജനങ്ങളിൽ നിന്ന് പണം പിരിക്കുന്നത് നിയന്ത്രിക്കണമെന്നും ജയസൂര്യ പറഞ്ഞു.
അറ്റകുറ്റപ്പണി ഉത്തരവാദിത്തം കരാറുകാരന്: മന്ത്രി റിയാസ്
റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാരനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിപാലന കാലാവധിയിൽ കരാറുകാരൻ അറ്റകുറ്റപ്പണി നടത്തണം. അത് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. വർഷത്തിൽ മൂന്ന് തവണ മന്ത്രിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. എൻജിനിയർമാർ തങ്ങളുടെ പരിധിയിലുളള റോഡുകൾ എല്ലാ മാസവും സന്ദർശിച്ച് ഫോട്ടോ റിപ്പോർട്ട് നൽകണം. ഇക്കാര്യം വിലയിരുത്താൻ ഒരുമിഷൻ ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇവർക്കാവശ്യമായ വാഹനങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ ധന വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു.
വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, ജോയിന്റ് സെക്രട്ടറി സാംബശിവറാവു, കൗൺസിലർ ഡോ. റീന തുടങ്ങിയവർ പ്രസംഗിച്ചു.
റിയാസ് പ്രതീക്ഷയുള്ള മന്ത്രി: ജയസൂര്യ
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാവി പ്രവർത്തനങ്ങളിൽ പ്രതീക്ഷയുണ്ടെന്ന് നടൻ ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. രണ്ടുദിവസം മുമ്പാണ് മന്ത്രി മുഹമ്മദ് റിയാസ് വിളിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കാമോ എന്ന് ചോദിച്ചത്. വളരെയധികം ശ്രദ്ധിക്കുന്ന വ്യക്തിത്വമാണ് മുഹമ്മദ് റിയാസ്. ആത്മാർത്ഥമായി നാടിന് മാറ്റം വരണം എന്ന് ചിന്തിക്കുന്ന യുവത്വത്തെ അദ്ദേഹത്തിൽ കാണാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിപാടിയിൽ പങ്കെടുക്കാമെന്നു മറുപടി പറഞ്ഞു.
ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് പരിപാടിക്ക് പോയത്. യാത്രയ്ക്കിടെ എന്റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെ എന്ന് ചോദിച്ചപ്പോൾ ഉള്ളിൽ തോന്നിയത് പറയുന്നതുകൊണ്ടാണ് നിങ്ങളെ വിളിച്ചതെന്നായിരുന്നു മന്ത്രിയുടെ മറുപടി. നാടിന് മാറ്റം വരണം, തെറ്റുകൾ ചൂണ്ടിക്കാട്ടപ്പെടണം. ആ വാക്കുകൾ ആത്മാർത്ഥതയുടെ ശബ്ദമായിരുന്നു. ഞാൻ വേദിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങൾക്കും പ്രതിവിധി ഉണ്ടാക്കാമെന്ന് മന്ത്രി റിയാസ് പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്ക് പ്രാവർത്തികമായി കൊണ്ടിരിക്കുന്ന സത്യമാണ് എന്നതാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തികൾ എന്നെ ബോദ്ധ്യപ്പെടുത്തി തന്നത്. അതിന്റെ വലിയ ഉദാഹരണമാണ് ഇനിമുതൽ നമ്മുടെ റോഡുകളിൽ അത് പണിത കോൺട്രാക്ടറുടെ പേരും ഫോൺ നമ്പറും വിലാസവും പ്രദർശിപ്പിക്കുക എന്ന രീതി. വിദേശങ്ങളിൽ മാത്രം നമ്മൾ കണ്ടുപരിചയിച്ച വിപ്ലവകരമായ തീരുമാനം അദ്ദേഹം നടപ്പിലാക്കുകയാണ്. അത് ജനകീയ സർക്കാറിന്റെ ലക്ഷണമാണ്. റിയാസ് നമ്മുടെ ശബ്ദം കേൾക്കുന്ന, അതിനു മൂല്യം കൊടുക്കുന്ന മന്ത്രിയാണെന്നും ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |