തൃശൂർ: എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാറിനെതിരായ നീക്കവുമായി ബന്ധപ്പെട്ട രഹസ്യ യോഗം പരസ്യമായതോടെ, അച്ചടക്ക നടപടി ആവശ്യപ്പെട്ട് ജില്ലാ നേതാക്കൾ . നടപടിയുണ്ടായേക്കുമെന്ന ആശങ്കയിൽ, മികച്ച സ്ഥാനം ഉറപ്പിച്ച് ജെ.ഡി.എസിലേക്ക് മാറാനുള്ള നീക്കത്തിലാണ് ഈ ചേരിയെന്നാണ് സൂചന.
വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഷേക്ക് പി. ഹാരിസ്, പനവൂർ നാസർ, സബാഹ് പുൽപ്പറ്റ എന്നിവരുടെ നേതൃത്വത്തിലാണ് വിമതർ ഗ്രൂപ്പ് യോഗം ചേർന്നത്. ശ്രേയാംസ് കുമാറിനെ മാറ്റാത്ത പക്ഷം സംസ്ഥാന ഭാരവാഹിത്വം ഒഴിയുമെന്ന് പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ ഷേയ്ക്ക് പി. ഹാരിസ് അടക്കമുള്ള ചില ഭാരവാഹികൾ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ദേശീയ നേതൃത്വത്തെയും സമീപിച്ചു. പക്ഷേ, സംസ്ഥാനത്തെ പ്രശ്‌നം അവിടെ ചർച്ച ചെയ്യണമെന്നും, ഇക്കാര്യത്തിൽ ഇടപെടില്ലെന്നും ശരത് യാദവ് ഇവരെ അറിയിച്ചു. മാത്രമല്ല , എം.വി ശ്രേയാംസ് കുമാർ എം.പിയുടെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് ചേരി ശക്തിപ്പെടുത്താൻ ന് മുൻകൈയെടുക്കണമെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ജാവേദ് റാസയുടെ നിർദ്ദേശം.
പാർട്ടി നടപടി നേരിടേണ്ടി വരുമെന്ന് മനസിലാക്കിയ വിമതർ ജെ.ഡി.എസ് നേതാക്കളുമായി ചർച്ച തുടങ്ങി. ജെ.ഡി.എസിന് ലഭിക്കാൻ സാദ്ധ്യതയുള്ള കോർപറേഷൻ ചെയർമാൻ സ്ഥാനവും നേതൃനിരയിലെ മുന്തിയ പരിഗണനയുമാണ് ഇവരുടെ ആവശ്യം. അടുത്ത ദിവസം ജെ.ഡി.എസ് സംസ്ഥാന നേതൃയോഗം അങ്കമാലിയിൽ ചേരുന്നുണ്ട്. എൽ.ജെ.ഡി ഒറ്റക്കെട്ടായി ജെ.ഡി.എസിൽ ലയിക്കണമെന്ന ആവശ്യത്തെ എതിർത്തവരാണ് ജെ.ഡി.എസിലേക്ക് നീങ്ങുന്നതെന്നാണ് മറുപക്ഷത്തിന്റെ വാദം. എന്നാൽ ,പാർട്ടി വിട്ട് വിമതർ പോകുന്നതിന് മുമ്പ് ഇവർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന നേതൃയോഗം ഉടൻ ആലപ്പുഴയിൽ ചേർന്നേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |