തിരുവനന്തപുരം: രാജ്യസഭാ തിരെഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും. കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി യോഗത്തിന്റേതാണ് തീരുമാനം. മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ജോസ് കെ.മാണി, തോമസ് ചാഴിക്കാടൻ എം.പി, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പങ്കെടുത്തതായി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു.
ഇന്നലെ ചേർന്ന എൽ.ഡി.എഫ് യോഗം കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകാൻ തീരുമാനിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ കേരള കോൺഗ്രസ് (എം) യു.ഡി.എഫ് വിട്ട് എൽ.ഡി.ഫിൽ വന്നപ്പോൾ ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 29നാണ് തിരഞ്ഞെടുപ്പ്. ഇനി മൂന്ന് വർഷമേ കാലാവധി ബാക്കിയുള്ളൂ.
ബോർഡ്, കോർപ്പറേഷൻ വിഭജനം
ഘടകകക്ഷികൾക്ക് വിഭജിച്ച് നൽകിയ ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലേക്കുള്ള പേരുകൾ നിർദ്ദേശിക്കാൻ എൽ.ഡി.എഫ് യോഗത്തിൽ സി.പി.എം നിർദ്ദേശിച്ചു. സി.പി.ഐക്ക് 17, കേരള കോൺഗ്രസ്-എമ്മിന് ആറ്, ജനതാദൾ-എസ്, എൻ.സി.പി, എൽ.ജെ.ഡി, ജനാധിപത്യ കേരള കോൺഗ്രസ്- 2 വീതം, കേരള കോൺഗ്രസ്-ബി, ഐ.എൻ.എൽ- 1 വീതം എന്നിങ്ങനെയാണ് ചെയർമാൻ സ്ഥാനങ്ങൾ . ബാക്കി സി.പി.എമ്മിനും.
റെയിൽവേ സിൽവർലൈൻ, ശബരിമല വിമാനത്താവളം തുടങ്ങി കേരളത്തിന്റെ വികസന പദ്ധതികൾക്ക് തുരങ്കം വയ്ക്കുന്ന കേന്ദ്രനിലപാടിനെതിരെ പ്രചാരണ- പ്രക്ഷോഭങ്ങൾക്കും തീരുമാനിച്ചു. തിരുവനന്തപുരത്തെ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡും നിറുത്തുന്നു. സംസ്ഥാനത്തിനുള്ള ജി.എസ്.ടി കുടിശ്ശിക നൽകുന്നില്ല. എം.എൻ.ആർ.ഇ.ജി പദ്ധതിക്കുള്ള കേന്ദ്രവിഹിതവും വൻതോതിൽ കുടിശ്ശികയാണ്. ഇതിനെതിരെ 30ന് വൈകിട്ട് 5 മുതൽ 7 വരെ ജില്ലാ കേന്ദ്രങ്ങളിൽ ജനപ്രതിനിധികളും എൽ.ഡി.എഫ് നേതാക്കളും പങ്കെടുക്കുന്ന ധർണ നടത്തും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
മുല്ലപ്പെരിയാർ ചർച്ചയായില്ല
മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് വിവാദം ചർച്ചയായില്ല. എൻ.സി.പിയിൽ നിന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ മാത്രമേ യോഗത്തിനെത്തിയുള്ളൂ.
മരം മുറിക്കൽ: മന്ത്രിക്കും വീഴ്ച?
തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറിവിവാദം കൈകാര്യം ചെയ്തതിൽ വനംമന്ത്രിക്ക് വീഴ്ചയുണ്ടായെന്ന തോന്നൽ മുഖ്യമന്ത്രിക്കുണ്ടെന്നാണ് അറിയുന്നത്. അച്ചടക്കനടപടി നേരിടേണ്ടിവരുമെന്ന് പറയപ്പെടുന്ന ബെന്നിച്ചൻ തോമസിനും പി.കെ. കേശവനും ഒപ്പം മന്ത്രി ശശീന്ദ്രൻ ഇന്നലെ മുഖ്യമന്ത്രിയെ കണ്ടു. സംഭവത്തിൽ നടപടിവേണമെന്ന എൻ.സി.പിയുടെ അഭിപ്രായവും മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയെന്നാണ് അറിയുന്നത്. ഇന്നലെ ഇടതുമുന്നണിയോഗത്തിൽ വിവാദം ചർച്ചയായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |