കോട്ടയം: ആറര മണിക്കൂർ നീണ്ട കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ, കെ.എം. മാണി അഴിമതിക്കാരനാണെന്ന് സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയിൽ നടത്തിയ പരാമർശം കത്തിക്കയറുമെന്ന് കരുതിയെങ്കിലും എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന്റെ മറുപടി തൃപ്തികരമെന്ന് വെളിപ്പെടുത്തി ചർച്ച ജോസ്.കെ.മാണി വഴിതിരിച്ചു വിട്ടു. അഭിഭാഷകന്റെ നാക്കു പിഴയായി ഇതിനെ നിസാരവത്കരിച്ചു കാണാനാകുമോ എന്ന ചില അംഗങ്ങളുടെ ചോദ്യത്തിന് മാണിസാറിനെ വീണ്ടും അപമാനിച്ച് യു.ഡി.എഫ് മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന വാദം ഉയർന്നതോടെ ചർച്ചയുടെ മുനയൊടിഞ്ഞു.
സുപ്രീംകോടതി വാദത്തിനിടെ കെ.എം. മാണിയെ അപമാനിച്ചതിലെ വേദന വ്യക്തമാക്കി കേരള കോൺഗ്രസ് നേതാക്കളുടെ വൈകാരിക പ്രതികരണം തിങ്കളാഴ്ച വൈകിട്ട് വന്നിരുന്നു. പരാമർശം പിൻവലിക്കണമെന്നും അഭിഭാഷകനോട് അടിയന്തര വിശദീകരണം തേടണമെന്നും പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് വാർത്താ കുറിപ്പ് ഇറക്കിയതിന് പിന്നാലെ സി.പി.എം നേതൃത്വവുമായി ബന്ധപ്പെട്ട് ജോസ്.കെ. മാണി പ്രതിഷേധവും വിഷമവും അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ച ചെയ്തു. കെ.എം.മാണിയെ വാഴ്ത്തിയും മാദ്ധ്യമങ്ങളെ പഴിച്ചും സി.പി.എം നിലപാട് പുറത്തു വന്നശേഷം മഞ്ഞുരുകലിന്റെ അന്തരീക്ഷത്തിലായിരുന്നു കോട്ടയത്ത് സ്റ്റിയറിംഗ് കമ്മിറ്റി ആരംഭിച്ചത്.
കേഡർ പാർട്ടിയാക്കും
സി.പി.എം മാതൃകയിൽ കേരള കോൺഗ്രസ് എമ്മിനെ കേഡർ പാർട്ടിയാക്കുന്നതിനെക്കുറിച്ച് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചർച്ച ചെയ്തു. നിലവിലെ സംഘടനാ ഘടന മാറ്റി തിരഞ്ഞെടുപ്പ് നടത്തുന്നതിന് സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കും.
യു.ഡി.എഫ് രാഷ്ട്രീയ മുതലെടുപ്പ് വിലപ്പോവില്ല: ജോസ്.കെ. മാണി
നിയമസഭ കൈയാങ്കളിക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഒരിടത്തും കെ.എം.മാണിയുടെ പേരോ അഴിമതിക്കാരനാണെന്ന പരാമർശമോ ഇല്ലെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ മാണി പറഞ്ഞു. സുപ്രീംകോടതിയിൽ നടത്തിയ വാദത്തിന്റെ വിശദാംശങ്ങൾ പാർട്ടി അന്വേഷിച്ചപ്പോൾ മാദ്ധ്യമങ്ങൾ അത് വളച്ചൊടിച്ചതാണെന്ന് മനസിലാക്കി. കെ.എം. മാണി കുറ്റക്കാരനല്ലെന്ന് പൊതുസമൂഹത്തിന് അറിയാം. ഇനിയും മാണിയെ വേട്ടയാടുന്നത് പാർട്ടി സഹിക്കില്ല. ഇതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള യു.ഡി.എഫ് നീക്കം വിലപ്പോവില്ലെന്നും സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണി കൺവീനർ എ.വിജയരാഘവനും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എൽ.ഡി.എഫ്, യു.ഡി.എഫ് സർക്കാരുകൾ നടത്തിയ അന്വേഷണങ്ങളിൽ മാണി തെറ്റുകാരനല്ലെന്ന് കണ്ടെത്തിയിരുന്നു. ഹൈക്കോടതി ഇത് ശരിവച്ചതുമാണ്. സുപ്രീംകോടതിയിലെ വാദത്തിനിടെ അഭിഭാഷകൻ പറഞ്ഞത് ആരോപണം ഉണ്ടായി എന്നുമാത്രമാണ്. മാണിയുടെ പേര് പരാമർശിച്ചില്ല. എന്നാൽ വാർത്ത വന്നത് മാണി കുറ്റക്കാരനെന്ന തരത്തിലാണ്.
കൈയാങ്കളിക്കേസിൽ പാർട്ടി നിലപാട് പലതവണ ആവർത്തിച്ചതാണ്. യു.ഡി.എഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും തിരിച്ചുവരണമെന്നുമുള്ള യു.ഡി.എഫ് നേതാക്കളുടെ പ്രസ്താവനയ്ക്ക് മറുപടി പറയാനില്ല. മാണിയെ വീണ്ടും വേട്ടയാടി രാഷ്ട്രീയ മുതലെടുപ്പിന് ഇനിയും ശ്രമിക്കരുതെന്നാണ് അവരോട് പറയാനുള്ളത്. സുപ്രീംകോടതിയിലെ വാദം കെ.എം. മാണിക്കെതിരെന്ന നിലയിൽ മാദ്ധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചതിനാലാണ് പാർട്ടിയുടെ പ്രതിഷേധം കഴിഞ്ഞദിവസം അറിയിച്ചത്.
വാർഡുതലം മുതൽ സംസ്ഥാനതലം വരെ പാർട്ടിയിൽ തിരഞ്ഞെടുപ്പ് നടത്തും. പോഷക സംഘടനകൾ പുന:സംഘടിപ്പിക്കുമെന്നും ജോസ്. കെ. മാണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |