തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അംഗീകൃത യൂണിയൻ നേതാക്കളുമായി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് നടത്താനിരുന്ന ചർച്ച നാളത്തേക്ക് മാറ്റി.പാലക്കാട് നടന്ന ഇരട്ട കൊലപാതകത്തെ തുടർന്ന് ഇന്ന് വൈകിട്ട് സർവകക്ഷി യോഗത്തിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ മന്ത്രി നാളെയാണ് തിരുവനന്തപുരത്തെത്തുക.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ, വൈദ്യുതി ബോർഡിലെ തടഞ്ഞുവയ്ക്കപ്പെട്ട പ്രൊമോഷൻ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവ പരിഹരിക്കുന്നതും ചർച്ചാ വിഷയമാണെന്നാണ് അറിയുന്നത്.
അതേസമയം ബോർഡ് മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് വൈദ്യുതി ഭവനിൽ സി.പി.എം അനുകൂല ഒാഫീസേഴ്സ് അസോസിയേഷൻ റിലേ സത്യഗ്രഹം തുടരുകയാണ്. സസ്പെൻഷനിലായിരുന്ന മൂന്ന് അസോസിയേഷൻ നേതാക്കളേയും സർവ്വീസിൽ തിരിച്ചെടുത്തിട്ടുണ്ട്. എന്നിട്ടും സമരം അവസാനിപ്പിക്കാൻ തയ്യാറല്ലാത്തവരുമായി ഇനി ചർച്ച വേണ്ടെന്ന നിലപാടാണ് മന്ത്രിക്ക്. എന്നാൽ ,സസ്പെൻഷൻ
പിൻവലിച്ചെങ്കിലും നേതാക്കളെ സ്ഥലം മാറ്റിയ നടപടി പിൻവലിക്കണമെന്നാണ് അസോസിയേഷന്റെ
ആവശ്യം.മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം സമരം കൂടുതൽ ശക്തമാക്കുന്നതിൽ തീരുമാനമെടുക്കുമെന്ന് അസോസിയേഷൻ നേതാക്കൾ അറിയിച്ചു.
അതേസമയം അസോസിയേഷൻ നേതാക്കളുടെ സസ്പെൻഷൻ പെട്ടെന്ന് പിൻവലിച്ചതിൽ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധിച്ചു.ഇത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് കോൺഗ്രസ് അനുകൂല എംപ്ളോയീസ് കോൺഫെഡറേഷൻ പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ് പറഞ്ഞു. സസ്പെൻഡ് ചെയ്യപ്പെട്ടവർക്ക് രണ്ടു വർഷത്തിനകം പഴയ സ്ഥലത്ത് റീപോസ്റ്റിംഗ് നൽകണമെന്ന ആവശ്യം അംഗീകരിക്കരുതെന്ന് ബി.എം.എസ്. അനുകൂല ഒാഫീസേഴ്സ് സംഘ് ജനറൽ സെക്രട്ടറി യു.വി.സുരേഷ് വൈദ്യുതി മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |