തിരുവനന്തപുരം: സ്മാർട്ട് മീറ്റർ പ്രശ്നത്തിൽ വൈദ്യുതി മന്ത്രിയുമായി കൊമ്പു കോർത്ത് കെ.എസ്.ഇ.ബിയിലെ ഭരണപക്ഷ സംഘടനകൾ. സ്മാർട്ട് മീറ്റർ രണ്ടു ഘട്ടങ്ങളായി നടപ്പാക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ നടത്തിയ പ്രസ്താവനയാണ് സി.പി.എം അനുകൂല സംഘടനകളെ ചൊടിപ്പിച്ചത്. മന്ത്രി പ്രസ്താവന തിരുത്തണമെന്നും ,വ്യക്തത വരുത്തി നിലപാട് പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം.
വൈദ്യുതി ബോർഡും മന്ത്രിയും എൽ.ഡി.എഫ് നയത്തിനനുസരിച്ച് മുന്നോട്ടുപോകാൻ സർക്കാർ കർശന നിലപാട് സ്വീകരിക്കണമെന്ന് സി.ഐ.ടി.യു നേതൃത്വത്തിലുള്ള കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷനും, ഓഫീസേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടു.കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ പദ്ധതി പിൻവാതിലിലൂടെ നടപ്പിലാക്കാനുള്ള ഏത് ശ്രമത്തെയും എതിർക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ നവീകൃത വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം ഘട്ടത്തിൽ 37 ലക്ഷവും, രണ്ടാം ഘട്ടത്തിൽ 96 ലക്ഷവും ഉപഭോക്താക്കൾക്കായി പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ സ്ഥാപിക്കുമെന്നാണ് മന്ത്രി സഭയിൽ പറഞ്ഞത്. സ്മാർട്ട് മീറ്ററുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിക്കുന്നതിന് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ആർ.ഇ.സി.പവർ ഡവലപ്മെന്റ് കൺസൾട്ടൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാൽ, വൈദ്യുതി ബോർഡിന്റെ റവന്യൂ പ്രവർത്തനങ്ങൾക്ക് പുറം കരാർ നൽകുന്നതിനും, വൈദ്യുതി നിയമ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണം നടപ്പാക്കുന്നതിനുള്ള ഗൂഢതാൽപര്യമാണ് ഇതിന് പിന്നിലെന്നാണ് ഇടതു സംഘടനകളുടെ വാദം
. കേന്ദ്ര ഏജൻസിയായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ വഴി സ്മാർട്ട് മീറ്റർ നടപ്പിലാക്കുമെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്. എന്നാൽ, ഈ കോർപ്പറേഷൻ സ്മാർട്ട് മീറ്റർ നിർമ്മിക്കുകയോ ,സ്ഥാപിക്കുകയോ ചെയ്യുന്നില്ല. ടാറ്റ പവർ, റിലയൻസ് പവർ അടക്കമുള്ള സ്വകാര്യ കമ്പനികൾക്ക് പുറംകരാർ നൽകുന്ന ഏജൻസി മാത്രമാണ്.
അവരെ സ്മാർട്ട് മീറ്റർ പദ്ധതി ഏൽപിക്കുന്നത് വൈദ്യുത മേഖലയുടെ റവന്യൂ വിഭാഗത്തെ വേർപെടുത്തി സ്വകാര്യ ഏജൻസികൾക്ക് കൊടുക്കലാവും.സ്മാർട്ട് മീറ്റർ പദ്ധതി
പൊതുമേഖലയിൽ കെ.എസ്.ഇ.ബി നേരിട്ട് നടപ്പാക്കണമെന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |