ന്യൂഡൽഹി: വടകര എം.പിയായ കെ.മുരളീധരനെ വീണ്ടും പ്രചാരണ സമിതി അദ്ധ്യക്ഷനായി നിയമിച്ച് എ.ഐ.സി.സി. യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് പരിഗണിച്ച ശേഷം തഴഞ്ഞതിൽ അമർഷത്തിലായിരുന്ന മുരളീധരനെ അനുനയിപ്പിക്കാനാണിത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി. സി അദ്ധ്യക്ഷനായപ്പോണ് കെ. മുരളീധരനെ ആദ്യം പ്രചാരണ സമിതി അദ്ധ്യക്ഷനായി നിയമിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സ്ഥാനം രാജിവച്ചിരുന്നു.
നേമത്ത് പരാജയപ്പെട്ട ശേഷം മുരളീധരനെ യു.ഡി.എഫ് കൺവീനറാക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഗ്രൂപ്പുകളുടെ എതിർപ്പിനെ തുടർന്ന് ഹൈക്കമാൻഡ് തീരുമാനം മാറ്റി. ഇതിന്റെ നിരാശയിലായിരുന്ന മുരളീധരനെ അനുനയിപ്പിക്കാനാണ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വീണ്ടും നിയമിച്ചത്.
പുനഃസംഘടന വേഗത്തിലാക്കണം
കെ.പി.സി.സി പുനഃസംഘടന വേഗത്തിലാക്കാൻ അദ്ധ്യക്ഷൻ കെ.സുധാകരന് ഹൈക്കമാൻഡ് നിർദ്ദേശം നൽകി. കെ. പി. സി. സി, ജില്ലാ, ബ്ലോക്ക് ഭാരവാഹികളെ ഉടൻ നിശ്ചയിക്കണം. പാർലമെന്റ് സമ്മേളനത്തിന് ഡൽഹിയിലുള്ള സുധാകരൻ പുനഃസംഘടന ചർച്ച ചെയ്യുന്നില്ലെന്ന് സംസ്ഥാനത്തെ മറ്റ് കോൺഗ്രസ് എം.പിമാർ പരാതിപ്പെട്ടതായി അറിയുന്നു. ഡി.സി.സി അദ്ധ്യക്ഷൻമാരുടെ അടക്കം നിയമനത്തിൽ തങ്ങളുടെ അഭിപ്രായം പരിഗണിക്കണമെന്നാണ് എംപിമാരുടെ നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |