കണ്ണൂർ: ഇനിയും ഗ്രൂപ്പ് കളി തുടർന്നാൽ കേരളത്തിൽ കോൺഗ്രസുണ്ടാകില്ലെന്ന് നേതാക്കൾ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. ഗ്രൂപ്പ് അതിപ്രസരവും അതിന്റെ പേരിലുള്ള വീതം വയ്പുമാണ് കോൺഗ്രസ്സിന് എന്നും ശാപമായതെന്ന് കെ.പി.സി.സി പ്രസിഡന്റായി നിയമിതനായ ശേഷം ആദ്യമായി കണ്ണൂരിലെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭാരവാഹികളുടെ എണ്ണം വൻതോതിൽ കൂടാൻ കാരണം ഗ്രൂപ്പ് അതിപ്രസരമാണ്. സംഘടനാ ദൗർബല്യങ്ങൾ കണ്ടെത്തി പരിഹരിക്കലാണ് പ്രധാന ലക്ഷ്യം. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകും . കോൺഗ്രസ്സിന്റെ തകർച്ചയിലേക്ക് നയിച്ച ഗ്രൂപ്പ് പോലുള്ള ഘടകങ്ങളെ മുളയിലേ ഇല്ലാതാക്കുകയാണ് പ്രധാന ദൗത്യം. പാർട്ടിയിൽ അച്ചടക്കം നടപ്പിലാക്കും. ഇതിനായി അച്ചടക്ക സമിതിയും അപ്പീൽക്കമ്മിറ്റിയുമൊക്കെ ഉണ്ടാക്കും. അച്ചടക്കം പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാവും. ഇക്കാര്യങ്ങളൊക്കെ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്.
ബൂത്ത് തലം മുതൽ പാർട്ടിയെ പുനഃസംഘടിപ്പിക്കും. പുതിയ ഡി സി.സി പ്രസിഡന്റുമാർ ഉണ്ടാവും.അതൊരിക്കലും ഗ്രൂപ്പടിസ്ഥാനത്തിലാവില്ല.അതിനായി അഞ്ചംഗ കമ്മിറ്റിയുണ്ട്.അവരുടെ അഭിപ്രായം ആരാഞ്ഞ ശേഷം ചർച്ച ചെയ്തായിരിക്കും തീരുമാനിക്കുക. കെ.പി.സി.സി പ്രസിഡന്റിന് പോലും ഒരാളുടെ പേര് അടിച്ചേൽപ്പിക്കാനാവില്ല .16ന് ചുമതലയേറ്റെടുത്ത ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കും.
ഉത്തരേന്ത്യയിലെപ്പോലെ ,വർഗ്ഗീയ ഫാസിസ്റ്റ് കക്ഷിയായ ബി.ജെ.പിക്ക് കേരളത്തിൽ നിലിനിൽപ്പുണ്ടാവില്ല.മത്സരിച്ചിട്ട് ഒരു സീറ്റ് പോലും കിട്ടിയില്ല.ആ പാർട്ടി കേരളത്തിൽ വൻ തകർച്ചയിലാണ്.ബി.ജെ.പി എന്ന വിപത്തിനെക്കുറിച്ച് കേരള ജനത ബോധവാന്മാരാണെന്നും
സുധാകരൻ പറഞ്ഞു.
കെ.സുധാകരൻ 16ന് ചുമതലയേൽക്കും: നാളെ തലസ്ഥാനത്തെത്തും
തിരുവനന്തപുരം: പുതിയ കെ.പി.സി.സി അദ്ധ്യക്ഷനായി 16ന് ചുമതലയേൽക്കുന്നകെ. സുധാകരൻ കണ്ണൂരിൽ നിന്ന് നാളെ വൈകിട്ടോടെ തലസ്ഥാനത്തെത്തും.16ന് രാവിലെ 11ന് അദ്ദേഹവും പുതിയ വർക്കിംഗ് പ്രസിഡന്റുമാരും ചുമതലയേൽക്കാനാണ് തീരുമാനം.
ഈ ചടങ്ങിൽ പങ്കെടുക്കാൻ,കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറും എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി.മോഹൻ, വിശ്വനാഥ് പെരുമാൾ, ഐവാൻ ഡിസൂസ എന്നിവരും 15നോ 16നോ എത്തിയേക്കും. ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്തിയാവും അന്തിമ തീരുമാനം. താരിഖ് അൻവറിന്റെയും സുധാകരന്റെയും നേതൃത്വത്തിൽ 14 ജില്ലകളിലും പാർട്ടി പ്രവർത്തക യോഗങ്ങൾ വിളിച്ചുചേർക്കാനും ആലോചനയുണ്ട്. ഇതിലെ അഭിപ്രായങ്ങൾ കണക്കിലെടുത്ത് ഡി.സി.സി പുന:സംഘടനകളിലേക്ക് കടക്കാനാണ് നീക്കം. 14 ഡി.സി.സി പ്രസിഡന്റുമാരും മാറുമെന്നുറപ്പായിട്ടുണ്ട്.
അതേ സമയം,, യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് എം.എം. ഹസ്സന് പകരം ആരെന്നതിൽ ഇപ്പോഴും വ്യക്തമായ ധാരണയായിട്ടില്ല..ഹൈക്കമാൻഡ് നേരത്തേ ആലോചിച്ച പേരുകളിൽ
പുനരാലോചനയുണ്ടായതായാണ് വിവരം. സംസ്ഥാനത്തെ നേതാക്കൾക്കും ഇതുസംബന്ധിച്ച സൂചനകളില്ല. എന്നാൽ, പ്രതിപക്ഷനേതാവ്, കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനങ്ങളിൽ പുതിയ ആളുകളെത്തിയതിനാൽ യു.ഡി.എഫ് കൺവീനർ സ്ഥാനത്തും മാറ്റമുണ്ടാകുമെന്ന വിലയിരുത്തലാണ് ഗ്രൂപ്പ് നേതൃത്വങ്ങൾക്കുമുള്ളത്. മുതിർന്ന നേതാക്കളായ പി.ജെ. കുര്യൻ, കെ.വി. തോമസ്, കെ. മുരളീധരൻ എന്നീ പേരുകൾ പ്രചരിക്കുന്നുണ്ട്. കൺവീനർ പദവിയിൽ താല്പര്യമില്ലെന്ന് മുരളീധരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |