തിരുവനന്തപുരം: ബ്രണ്ണൻകോളേജ് പഠനകാലത്തെ സംഘർഷങ്ങളെ കുറിച്ചുള്ള കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്റെ അവകാശവാദങ്ങൾക്ക് അതേ നാണയത്തിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ അവസാനിപ്പിച്ചുവെങ്കിലും വീണ്ടും കടന്നാക്രമിച്ച് സുധാകരൻ. സ്വന്തം നേട്ടത്തിന് വേണ്ടി മറ്റുള്ളവരെ ദ്രോഹിക്കുന്ന 'ഒറ്റപ്പൂതിക്കാര'നാണ് പിണറായി വിജയനെന്നാണ് പുതിയ ആരോപണം.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തിപരമായി ശത്രുതയില്ലെന്ന് വ്യക്തമാക്കിയിരുന്ന സുധാകരൻ വ്യക്തിപരമായ വിമർശനം തന്നെയാണ് എന്നു എടുത്തുപറഞ്ഞാണ് ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിൽ കടന്നാക്രമിച്ചത്. സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി നെറികേട് കാട്ടുന്നതിനെ നാട്ടിൽ `ഒറ്റപ്പൂതി' എന്നാണ് പറയുക. ടി.പി.ചന്ദ്രശേഖരൻവരെയുള്ള കൊല്ലപ്പെട്ടതും ജീവിച്ചിരിക്കുന്നതുമായ പിണറായി വിജയന്റെ ഒറ്റപ്പൂതിക്ക് ഇരയായവർ നാട്ടിലേറെയുണ്ട്.
ഒന്നിനോടും പ്രതികരിക്കാതെ ധാർഷ്ട്യം കാണിക്കുന്ന പിണറായി വിജയൻ തനിക്കെതിരെ പ്രതികരിച്ചത് ഇപ്പോൾ വിവാദമായിരിക്കുന്ന ബ്രണ്ണൻ സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ ഓർക്കാൻ അദ്ദേഹം ഇഷ്ടപ്പെടാത്തതുകൊണ്ടാണെന്ന് സുധാകരൻ പറഞ്ഞു.
ഒരു പി.ആർ.ഏജൻസിക്കും അധികനാൾ കളവ് പറഞ്ഞ് നിൽക്കാനാകില്ല. ഇനിയും ഇതുപോലെ പലതും പുറത്ത് വരാനുണ്ട്. പിണറായി വിജയന് മാഫിയ ബന്ധം ഉണ്ടെന്ന ജസ്റ്റിസ് സുകുമാരന്റെ പരാമർശം അടങ്ങിയ പത്രവാർത്ത വീണ്ടും എടുത്തിട്ടാണ് സുധാകരൻ തന്റെ ആരോപണത്തെ ന്യായീകരിക്കുന്നത്. ജസ്റ്റിസ് കെ.സുകുമാരൻ പിണറായി വിജയന് മാഫിയ ബന്ധം ഉണ്ടെന്ന് പറഞ്ഞപ്പോൾ പിണറായി വിജയൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ചു. വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു എന്നും ജസ്റ്റിസ് സുകുമാരൻ പറഞ്ഞതോടെ പിണറായി വിജയൻ ഉൾവലിഞ്ഞു. ഗുരുതരമായ ആരോപണത്തിനെതിരെ ഒരു രാഷ്ട്രീയ നേതാവ് നിയമപോരാട്ടം തുടങ്ങിവയ്ക്കുകയും തുടർന്ന് സ്വയം പിൻവാങ്ങുകയും ചെയ്താൽ കുറ്റസമ്മതം നടത്തുന്നു എന്നല്ലേ അർത്ഥമെന്ന് സുധാകരൻ ചോദിച്ചു. പത്രവാർത്തയുടെ കട്ടിംഗും ഫേസ്ബുക്ക് പോസ്റ്റിനൊപ്പമുണ്ട്.
കാേളേജിൽവച്ച് പിണറായിയെ താൻ ചവിട്ടിവീഴ്ത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തൽ ഒരു വാരികയിൽ വന്നതാണ് വിവാദത്തിന് തുടക്കമായത്. പിന്നാലെ, അവിടുണ്ടായിരുന്നവർ യാചിച്ചതുകൊണ്ട് സുധാകരനെ വെറുതേ വിട്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിട്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
ബ്രണ്ണൻ വിവാദം മരംമുറിയിൽ നിന്ന് ശ്രദ്ധതിരിക്കാൻ: കെ. മുരളീധരൻ
മരം മുറിക്കൽ വിഷയം ഇല്ലാതാക്കാനാണ് മുഖ്യമന്ത്രി ബ്രണ്ണൻ കോളേജ് വിവാദമുണ്ടാക്കുന്നതെന്ന് കെ. മുരളീധരൻ എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു. മരം മുറിക്കലിൽ മൊത്തം അഴിമതിയാണ്. എവിടെയൊക്കെ കാടുണ്ടോ അതെല്ലാം വെട്ടാൻ ശ്രമിച്ചിട്ടുണ്ട്. മുമ്പ് മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളിന് ഇടയിൽക്കൂടി നടന്നെന്നല്ലേ പറയുന്നത്. ഇപ്പോൾ ഉയർത്തിപ്പിടിച്ച മഴുവുമായി കാണുന്ന മരം മുഴുവൻ വെട്ടുകയാണ്. അതാണ് രണ്ടാം പിണറായി സർക്കാരിന്റെ അവസ്ഥ.
കൊടകര കുഴൽപ്പണക്കേസ് ഇല്ലാതാക്കാനുള്ള ശ്രമവും മുഖ്യമന്ത്രി നടത്തുന്നു. മരംമുറി കേസ് ഇ.ഡി അന്വേഷിക്കാതിരിക്കാൻ കൊടകര കുഴൽപ്പണ കേസ് വച്ച് ഒത്തുതീർപ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇങ്ങോട്ട് വാചക കസർത്ത് നടത്താൻ വന്നാൽ തിരിച്ചങ്ങോട്ടും പറയും. പക്ഷേ മേലുതൊട്ടുള്ള കളി കോൺഗ്രസിന്റെ ശൈലിയല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടേത് കരുതിക്കൂട്ടിയുള്ള രാഷ്ട്രീയ ആക്രമണം: എം.എം. ഹസൻ
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനം കരുതിക്കൂട്ടിയുള്ള രാഷ്ട്രീയ ആക്രമണമാണെന്ന് ബോദ്ധ്യമായെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും എ.കെ. ബാലനും ഇ.പി. ജയരാജനും ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളും പ്രതികരിച്ചത്.
മുഖ്യമന്ത്രി സുധാകരനെതിരെ നടത്തിയ വിമർശനം അദ്ദേഹത്തിന്റെ പദവിക്കും ഉത്തരവാദിത്വത്തിനും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിനും യോജിക്കാത്ത നടപടിയാണ്. സി.പി.എമ്മിന്റെ ഈ രാഷ്ട്രീയ ആക്രമണത്തെ കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി എതിർത്ത് തോൽപ്പിക്കുമെന്നും എം.എം. ഹസൻ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |