തിരുവനന്തപുരം: അവശേഷിക്കുന്ന പുനഃസംഘടന നിറുത്തിവയ്ക്കണമെന്ന ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം തള്ളി മുന്നോട്ട് പോകുമെന്ന് കെ.പി.സി പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കെ, സംസ്ഥാന കോൺഗ്രസിൽ ഇടവേളയ്ക്ക് ശേഷം ചേരിപ്പോര് മുറുകുന്നു.
രണ്ട് ദിവസം മുമ്പുചേർന്ന കെ.പി.സി.സി നിർവാഹകസമിതി യോഗത്തിൽ ടി. ശരത്ചന്ദ്രപ്രസാദ്, എ.എ. ഷുക്കൂർ, ജ്യോതികുമാർ ചാമക്കാല, ടി. ചന്ദ്രൻ, സോണി സെബാസ്റ്റ്യൻ തുടങ്ങിയവർ ഗ്രൂപ്പുവക്താക്കളായി നിന്ന് പുനഃസംഘടന നിറുത്തണമെന്ന് വൈകാരികമായി ആവശ്യപ്പെട്ടപ്പോഴാണ് കെ. സുധാകരൻ നിലപാട് വ്യക്തമാക്കിയത്. ഡി.സി.സി പ്രസിഡന്റുമാരും ഭൂരിപക്ഷം അംഗങ്ങളും പുനഃസംഘടനയ്ക്ക് അനുകൂലമായി നിൽക്കുകയും ഹൈക്കമാൻഡിന്റെ സമ്മതം കിട്ടുകയും ചെയ്തതിനാൽ പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന നേതൃത്വം.
എന്നാൽ, എക്സിക്യുട്ടീവിനു മുമ്പ് ചേർന്ന ആദ്യ ദിവസത്തെ വിശാലയോഗത്തിൽ ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് പറഞ്ഞ ശേഷം രണ്ടാം ദിവസം പുനഃസംഘടന നടത്തുമെന്ന് പ്രഖ്യാപിച്ചത് ഏകപക്ഷീയ നിലപാടാണെന്ന് ഗ്രൂപ്പു നേതാക്കൾ പറയുന്നു. ഇത് ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിന് പരാതി നൽകാനൊരുങ്ങുകയുമാണ്.
സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അംഗത്വവിതരണം ആരംഭിച്ച സാഹചര്യത്തിൽ ഡി.സി.സി മുതൽ താഴേക്കുള്ള പുനഃസംഘടന ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇരുവിഭാഗങ്ങളും നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതിനാൽ സംഘടനാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ കോൺഗ്രസിനകത്ത് ബലപരീക്ഷണം ആരംഭിച്ചു.
ഡി.സി.സികളിൽ ജംബോ സമിതികൾ ഒഴിവാക്കാനും ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും രാഷ്ട്രീയകാര്യസമിതി നേരത്തേ തീരുമാനമെടുത്തിട്ടുണ്ട്. ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടവരുടെ മാനദണ്ഡം തീരുമാനിക്കാനായി ഈ മാസം 16, 17 തീയതികളിൽ പുതിയ കെ.പി.സി.സി ഭാരവാഹികൾക്കും നിർവാഹകസമിതി അംഗങ്ങൾക്കും മാത്രമായി നെയ്യാർഡാമിൽ പരിശീലനക്യാമ്പ് നിശ്ചയിച്ചിരിക്കുകയാണ്. അതിന് പിന്നാലെ ഭാരവാഹികളെ കണ്ടെത്താൻ ജില്ലകളിൽ പ്രത്യേകസമിതികൾ രൂപീകരിക്കും. ഡി.സി.സികൾക്ക് പിന്നാലെ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളും പുനഃസംഘടിപ്പിക്കും.
നിലവിലെ ഡി.സി.സി ഭാരവാഹികളെയെല്ലാം ഒറ്റയടിക്ക് ഒഴിവാക്കുമ്പോൾ അവരെല്ലാം പാർട്ടിക്ക് എതിരാകുമെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമാണ് സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള പുനഃസംഘടന. ഒരു പാർട്ടിയിലും കേട്ടുകേൾവിയില്ലാത്തതാണെന്നും പുനഃസംഘടന കഴിയുമ്പോൾ പാർട്ടി തന്നെ ഇല്ലാതാകുമെന്നും നിർവാഹകസമിതി യോഗത്തിൽ ഗ്രൂപ്പ് വക്താക്കളായി വാദിച്ചവർ പറയുന്നു.
നേതൃത്വത്തിന്റെ നിലപാട്
പാർട്ടിയുടെ ചടുലമായ സംഘടനാ പ്രവർത്തനം തടസപ്പെടുത്താനാണ് ശ്രമം. സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അംഗത്വവിതരണമടക്കം നന്നായി നടത്താൻ താഴെത്തട്ടിൽ പുതിയ നേതൃത്വമുണ്ടാകണം
അടുത്ത വർഷം നടക്കേണ്ട സംഘടനാ തിരഞ്ഞെടുപ്പിന്റെ പേരിൽ ഇപ്പോഴേ പുനഃസംഘടന വേണ്ടെന്നുവച്ചാൽ, പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പുൾപ്പെടെയുള്ള കാരണങ്ങളാൽ വീണ്ടും നീട്ടേണ്ടി വന്നേക്കും
പുനഃസംഘടനയുമായി ഗ്രൂപ്പുകൾ സഹകരിക്കുന്നില്ലെങ്കിൽ അവർക്കൊപ്പം നിൽക്കുന്നവരിൽ നിന്നുൾപ്പെടെ ഭാരവാഹികളെ തീരുമാനിക്കും. അങ്ങനെയാവുമ്പോൾ ഗ്രൂപ്പുകളിൽ വിള്ളലുണ്ടാകുമെന്നും കണക്കുകൂട്ടുന്നു
കോൺഗ്രസിന്റെ ചക്രസ്തംഭന സമരം നാളെ
ഇന്ധന നികുതിയിൽ സംസ്ഥാന സർക്കാർ ഇളവ് നൽകുക, കേന്ദ്രസർക്കാർ പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കുക, ഇന്ധന നികുതിയിൽ കൂടുതൽ ഇളവുകൾ നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.പി.സി.സി ആഹ്വാന പ്രകാരം ഡി.സി.സികളുടെ നേതൃത്വത്തിൽ നാളെ ചക്രസ്തംഭന സമരം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി അറിയിച്ചു. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ജനത്തിന് ബുദ്ധിമുട്ടുണ്ടാകാത്തവിധം ഗതാഗതക്കുരുക്കുണ്ടാക്കാതെ സമരം നടത്തുമെന്ന് കെ. സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |