SignIn
Kerala Kaumudi Online
Thursday, 25 April 2024 11.37 AM IST

വിദ്യാർത്ഥിയുടെ കൊലപാതകം: കെ. സുധാകരനെതിരെ ആയുധമാക്കി സി.പി.എം, പ്രതിരോധിച്ച് കോൺഗ്രസ്

k-sudhakaran-

തിരുവനന്തപുരം: ഇടുക്കിയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയുടെ കൊലപാതകം സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമെതിരായ രാഷ്ട്രീയായുധമാക്കി മാറ്റി സി.പി.എം. കോൺഗ്രസിന്റെ പുതിയ നേതൃത്വത്തെ പ്രതിരോധത്തിലാക്കാനുള്ള തന്ത്രമാണ് സി.പി.എം പയറ്റുന്നത്. ടി.പി. ചന്ദ്രശേഖരൻ വധം, പെരിയ ഇരട്ടക്കൊല, ഷുക്കൂർ, ഷുഹൈബ് വധക്കേസുകൾ എന്നിവയെല്ലാമുയർത്തിപ്പിടിച്ച് സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രചാരണമഴിച്ചുവിട്ട കോൺഗ്രസ് നേതൃത്വത്തിന് അതേനാണയത്തിൽ തിരിച്ചടി നൽകുകയാണ് സി.പി.എം ലക്ഷ്യമിടുന്നത്.

എന്നാൽ, അടിക്കടി കൊലപാതകങ്ങളും അക്രമങ്ങളുമുണ്ടാകുമ്പോൾ കൈകാര്യം ചെയ്യേണ്ട പൊലീസിന്റെ നിഷ്ക്രിയത്വം ആഭ്യന്തരവകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും പരാജയമെന്ന് വരുത്തി പ്രത്യാക്രമണത്തിനൊരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. ഇടുക്കി സംഭവത്തിൽ പൊലീസിന്റെ സമയോചിത ഇടപെടലുണ്ടായില്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമുള്ള ആരോപണം കോൺഗ്രസ്, കെ.എസ്.യു നേതാക്കളുയർത്തുന്നു. അതേസമയം, കെ. സുധാകരന്റെ കണ്ണൂർ ശൈലിയോടും സമൂഹമാദ്ധ്യമങ്ങളെ ഉപയോഗിച്ച് കെ.എസ് ബ്രിഗേഡ് നടത്തുന്ന പ്രതികരണങ്ങളോടുമെല്ലാം നേരത്തേ മുതൽ വിയോജിപ്പുള്ള കോൺഗ്രസിനകത്തെ ഒരുവിഭാഗം നേതാക്കളുടെ അസ്വാരസ്യങ്ങളെ മുതലെടുക്കാൻ കൂടി ലക്ഷ്യമിട്ടാണ് സുധാകരനെതിരെ രാഷ്ട്രീയാക്രമണം കനപ്പിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം.

അതിനിടെ, കാമ്പസുകളിൽ ഏറ്റവുമധികം ആക്രമണം നേരിട്ടിട്ടുള്ളത് കെ.എസ്.യു ആണെന്ന് വിശദീകരിക്കാനായി, താൻ കെ.എസ്.യു പ്രസിഡന്റായിരിക്കെ ഗാന്ധിമാർഗമാണ് അവലംബിച്ചിട്ടുള്ളതെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിപ്പിട്ടത് ഇതിനിടയിൽ കോൺഗ്രസിനകത്ത് പലവിധ വ്യാഖ്യാനങ്ങൾക്ക് വഴിയൊരുക്കി. പുതിയ നേതൃത്വത്തിന്റെ രീതികളോട് പലതരത്തിൽ വിയോജിച്ച് നിൽക്കുന്ന ചെന്നിത്തലയുടേത് സുധാകരനെതിരായ ഒളിയമ്പാണെന്ന വ്യാഖ്യാനമാണുയർന്നത്. എന്നാൽ, അത്തരമൊരു ഉദ്ദേശ്യത്തോടെയല്ല കുറിപ്പെന്നാണ് മറുവാദം. ഇത് ചർച്ചയായതോടെ സുധാകരനെ ശക്തമായി പിന്തുണച്ച് വൈകിട്ടോടെ ചെന്നിത്തല പ്രസ്താവനയിറക്കി.

സുധാകരനെതിരായ സി.പി.എം ആരോപണങ്ങളെ പ്രതിരോധിച്ച് ഉമ്മൻചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കൾ എത്തിയതും കോൺഗ്രസ് ഔദ്യോഗിക നേതൃത്വത്തിന് പിൻബലമായിട്ടുണ്ട്. ഇടുക്കിയിലെ കൊലപാതകത്തെ തള്ളിപ്പറഞ്ഞുതന്നെ, അതിലേക്ക് നയിച്ച സംഭവവികാസങ്ങളെപ്പറ്റി പാർട്ടി സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി സംഭവവും സമീപകാലത്തേതടക്കം മറ്റ് കൊലപാതക, അക്രമ സംഭവങ്ങളുമെല്ലാമുയർത്തി പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും കടന്നാക്രമിക്കാനാണ് കോൺഗ്രസും യു.ഡി.എഫും തയ്യാറെടുക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.