തിരുവനന്തപുരം: രാഹുൽഗാന്ധിക്കെതിരെ നടത്തിയ പരസ്യവിമർശനവുമായി ബന്ധപ്പെട്ട് നേരിൽകണ്ട് വിശദീകരണം നൽകാൻ പ്രൊഫ.പി.ജെ.കുര്യൻ ഇന്നലെ എത്തിയെങ്കിലും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ മടങ്ങിപ്പോയി.
പി.ജെ. കുര്യൻ ബുധനാഴ്ച നേരിട്ടുകണ്ട് വിശദീകരണം നൽകുമെന്ന് കഴിഞ്ഞ ദിവസം കെ. സുധാകരൻ തന്നെയാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. സുധാകരൻ തലശ്ശേരി ബിഷപ്പിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ പോയെന്നാണ് കെ.പി.സി.സിയുടെ ഔദ്യോഗിക വിശദീകരണം.
കോൺഗ്രസിന്റെ വളർച്ചയ്ക്ക് വിലങ്ങുതടിയാവുന്നത് രാഹുൽഗാന്ധിയുടെ നിലപാടുകളാണെന്ന തരത്തിൽ ഒരു വാരികയിലെ അഭിമുഖത്തിൽ പ്രൊഫ. കുര്യൻ തുറന്നടിച്ചിരുന്നു. ഇത് വിവാദമായതോടെ, കഴിഞ്ഞ ദിവസം ചേർന്ന രാഷ്ട്രീയകാര്യസമിതി യോഗത്തിൽ കുര്യൻ പങ്കെടുത്തില്ല. അഭിമുഖത്തിലെ പരാമർശങ്ങൾ എ.ഐ.സി.സി നേതൃത്വത്തെ കെ.പി.സി.സി അറിയിച്ചിരുന്നു. ദേശീയതലത്തിൽ ജി-23 അംഗങ്ങളുടെ യോഗത്തിലും കുര്യൻ പങ്കാളിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |