കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് അന്വേഷണം സി.പി.എം നേതാക്കളിലേക്ക് നീളുന്നതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കൊടകര കേസിന്റെ പേരിൽ തനിക്ക് പൊലീസ് നോട്ടീസ് നൽകിയതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സാക്ഷിമൊഴി രേഖപ്പെടുത്താൻ ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസ്. പറഞ്ഞ ദിവസം ഹാജരാകണമെന്നില്ല. ഇക്കാര്യത്തിൽ എന്തു ചെയ്യണമെന്ന് ആലോചിച്ച് തീരുമാനിക്കും.
ചൊവ്വാഴ്ച പാർട്ടിയുടെ സംസ്ഥാന ഭാരവാഹി യോഗം വിളിച്ചതാണ്. അതിനു ശേഷമാണ് നോട്ടീസ് വന്നത്. കേസുകൾ വരും പോകും. വേണമെങ്കിൽ അറസ്റ്റ് വാറണ്ടുമായിക്കോട്ടെ. കൊടി സുനിയാണ് സ്വർണക്കടത്തിന് പിന്നിലെന്ന് അർജുൻ ആയങ്കി മൊഴി നൽകിയതോടെ അന്വേഷണത്തിന്റെ ഗതി സി.പി.എമ്മിന് മനസിലായിക്കഴിഞ്ഞു. കേസ് കണ്ട് ഒളിച്ചോടുന്നവരല്ല ബി.ജെ.പിക്കാർ. കള്ളക്കേസാണെന്ന് അറിഞ്ഞിട്ടും നിയമവാഴ്ച അംഗീകരിക്കുന്നതുകൊണ്ടാണ് സഹകരിക്കുന്നത്. കൊവിഡ് മരണത്തിന്റെ കണക്കിൽ സർക്കാർ കൃത്രിമം കാണിക്കുകയാണ്. കിറ്റെക്സുമായി എന്തിനാണ് പോരെന്ന് മുഖ്യമന്ത്രി തുറന്നുപറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |