കോഴിക്കോട് : സിൽവർലൈൻ ഇരകൾക്ക് ഇരട്ടി നഷ്ടപരിഹാരം നൽകുമെന്ന് പറയുന്ന മുഖ്യമന്ത്രി വീണ്ടും വീണ്ടും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭൂമിയേറ്റെടുക്കാൻ ഇതുവരെയും കേന്ദ്രസർക്കാർ അനുമതി നൽകാത്ത പദ്ധതിയാണിത്. സാമൂഹ്യ ആഘാതപഠനം നടത്തിയിട്ടുമില്ല. സർക്കാർ സമർപ്പിച്ച ഡി.പി.ആർ അപൂർണമാണെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കിയതുമാണ്. കമ്പോള വിലയുടെ ഇരട്ടി നൽകണമെങ്കിൽ ഭൂമിയേറ്റെടുക്കലിന് ഇപ്പോഴത്തെ ഡി.പി.ആറിൽ പറയുന്നതിന്റെ മൂന്നിരട്ടിയെങ്കിലും കൂടുതൽ കണക്കാക്കേണ്ടി വരും. അങ്ങനെയാവുമ്പോൾ സിൽവർലൈനിന്റെ ആകെ ചെലവ് ഇനിയും വർദ്ധിക്കും. മോഹന വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കങ്ങൾക്ക് കെ റെയിൽ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കരുത്. പാർട്ടി അടിമകളായ പ്രവർത്തകരെ ഉപയോഗിച്ച് സിൽവർലൈൻ വിരുദ്ധ സമരത്തിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |