തിരുവനന്തപുരം: അഗതി, അനാഥമന്ദിരങ്ങളിലേയും വൃദ്ധസദനങ്ങളിലേയും അന്തേവാസികൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം കണ്ണിൽച്ചോരയില്ലാത്ത നടപടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ എം.പി പ്രസ്താവിച്ചു.
കരുണാലയങ്ങൾ നിലനിറുത്തേണ്ട ഉത്തരവാദിത്വവും കടമയും ജനാധിപത്യ സർക്കാരിനുണ്ട്. ഇവ ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളല്ല. തെരുവോരങ്ങളിൽ ആരുടെയും സഹായമില്ലാതെ അവസാനിക്കുമായിരുന്ന മനുഷ്യജന്മങ്ങൾക്ക് സംരക്ഷണം നൽകിയതാണോ ഇവർ ചെയ്ത തെറ്റ്.
മനുഷ്യത്വരഹിതമായ ഈ നടപടി പുനഃപരിശോധിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. പാവങ്ങളുടെ അന്നം മുടക്കിയല്ല സർക്കാർ ചെലവ് ചുരുക്കേണ്ടത്. അതിനായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഢംബരങ്ങൾ തെല്ലൊന്നു കുറച്ചാൽ മതി. അശരണർക്ക് പെൻഷൻ നിഷേധിക്കുക വഴി കുടുത്ത നീതിനിഷേധമാണ് ഇടതു സർക്കാർ നടത്തിയിരിക്കുന്നത്.
2014ന് ശേഷം രജിസ്റ്റർ ചെയ്ത അഞ്ഞൂറിലധികം അഗതിമന്ദിരങ്ങൾക്ക് സർക്കാർ ഗ്രാന്റ് പോലും ലഭിക്കുന്നില്ല. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കടയ്ക്കലാണ് പിണറായി സർക്കാർ കത്തിവച്ചത്. സർക്കാരിന്റെ കരുതലും നന്മയും പൊള്ളയായ വെറും പരസ്യവാചകങ്ങൾ മാത്രമാണ്. അല്ലായിരുന്നെങ്കിൽ ഇത്തരമൊരു മനുഷ്യത്വരഹിത തീരുമാനം ഇടതുസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമായിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |