ന്യൂഡൽഹി: ഡി.സി.സി അദ്ധ്യക്ഷന്മാരെ നിർണയിക്കാൻ ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചർച്ച നടത്തിയെന്നും, അവർ പറഞ്ഞവരെ പരിഗണിച്ചിട്ടുണ്ടെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. ഉമ്മൻചാണ്ടി പറഞ്ഞവരുടെ പേരുകൾ എഴുതിയ ഡയറി വാർത്താസമ്മേളനത്തിനിടെ അദ്ദേഹം പ്രദർശിപ്പിച്ചു.
ചർച്ച നടത്തിയില്ലെന്ന് ഉമ്മൻചാണ്ടിയെപ്പോലൊരാൾ പറഞ്ഞതിൽ വിഷമമുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഗ്രൂപ്പിന്റെ ചാനലിൽ വന്നവരെ മാത്രം പരിഗണിച്ച്, രണ്ട് ഗ്രൂപ്പിന്റെ നേതാക്കന്മാർ മാത്രം ചർച്ച ചെയ്താണ് തീരുമാനങ്ങളെടുത്തത്. നാലു വർഷം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായിരുന്നപ്പോൾ നടന്ന പുനഃസംഘടനകളിലും സ്ഥാനാർത്ഥി നിർണയത്തിലുമൊന്നും തന്നോട് ചർച്ച ചെയ്തിട്ടില്ല. ചർച്ചകളുടെ കാര്യം പറയാൻ അവർക്കവകാശമില്ല.
ഉമ്മൻചാണ്ടിയുമായി രണ്ടുതവണ ചർച്ച നടത്തി. കോട്ടയമടക്കം എല്ലാ ജില്ലകളിലേക്കും ഉമ്മൻചാണ്ടി നൽകിയ പാനലിൽ നിന്ന് നിന്ന് ഒരാളെ എടുക്കുകയാണ് ചെയ്തത്. ചെന്നിത്തലയുമായും സംസാരിച്ചു. നോമിനികളുടെ പട്ടിക അസംബ്ളിയിൽ വച്ച് വി.ഡി. സതീശന്റെ കൈയിൽ കൊടുക്കാമെന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്. നൽകേണ്ടെന്ന് പറഞ്ഞതായി പിന്നീട് രമേശ് അറിയിച്ചു. രമേശും പട്ടിക തന്നില്ല.
ഡൽഹിയിൽ പോയി വന്നിട്ട് ചർച്ച ചെയ്യാമെന്ന് പറഞ്ഞത് നിഷേധിക്കുന്നില്ല. എന്നാൽ, അവർ നിർദ്ദേശിച്ച പട്ടികയിന്മേൽ മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരും താനും പാർലമെന്ററി പാർട്ടി നേതാവും ചർച്ച നടത്തിയിട്ടുണ്ട്. ഇത്രയും കാലം ചിലർ ചെയ്തിരുന്ന കാര്യം മറ്റുതലത്തിലേക്ക് മാറിയതിന്റെ അതൃപ്തി സ്വാഭാവികമാണ്. അവർ തയ്യാറായാൽ ഇനിയും ചർച്ച.
നടത്താം.
പുതിയ അധികാര ചേരി സ്വാഭാവികം
കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും സംഘടനാ ജനറൽ സെക്രട്ടറിയും ചേരുമ്പോൾ പുതിയ അധികാര ചേരി രൂപപ്പെടുന്നത് സ്വാഭാവികമാണ്. ഗ്രൂപ്പ് രാഷ്‌ട്രീയത്തിന്റെ മാനദണ്ഡം എടുത്തുമാറ്റിയതിലുള്ള അസ്വസ്ഥതയാണിത്. ഗ്രൂപ്പുകളുടെ പേരിൽ ഒതുക്കപ്പെട്ടിരുന്ന കഴിവും പ്രാപ്തിയുമുള്ളവരെ പുറത്തുകൊണ്ടുവരാനാണ് ശ്രമം. ഗ്രൂപ്പ് മാനേജർമാർ ഗോഡൗണിൽ നിന്ന് ആളെ തരുന്ന രീതി അവസാനിപ്പിച്ചതിനാൽ പുനഃസംഘടനയ്ക്ക് സമയമെടുക്കും.
അച്ചടക്ക നടപടി വ്യക്തമായതിനാലാണ് രണ്ടു നേതാക്കൾക്കെതിരെ നടപടിയുണ്ടായത്. കോഴിക്കോട് ഡി.സി.സി അദ്ധ്യക്ഷനാകാൻ അനിൽ കുമാറിന് താത്പര്യമുണ്ടായിരുന്നു. ടിവി ചാനലിൽ സംസാരിച്ചത് തെളിവായതിനാൽ വിശദീകരണം തേടേണ്ടതില്ല. പാർട്ടിയിൽ അച്ചടക്ക ലംഘനം വച്ചുപൊറുപ്പിക്കില്ല. ഉമ്മൻചാണ്ടിയും രമേശും പാർട്ടി വിരുദ്ധ പ്രസ്താവനനടത്തിയിട്ടില്ല. ആലപ്പുഴയിൽ വിട്ടുവീഴ്ച ചെയ്ത് ബാബു പ്രസാദിനെ തീരുമാനിച്ചത് കെ.സി. വേണുഗോപാൽ ഇടപെട്ടാണ്. പാലക്കാട്ട് എ.വി. ഗോപിനാഥുമായി ധാരണയിലെത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ പാലോട് രവിക്കെതിരെ പരാമർശമില്ല. തുടർ പുനഃസംഘടനയിൽ സ്ത്രീ പ്രാതിനിദ്ധ്യം ഉറപ്പാക്കുമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |