തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ ഭൂമി ഇടപാട് കണ്ടെത്താൻ വിശദാംശം തേടി രജിസ്ട്രേഷൻ ഐ.ജിക്ക് അന്വേഷണസംഘം കത്ത് നൽകി. അതിനിടെ മുഖ്യപ്രതി കിരണിന്റെ ഫ്ലാറ്റിൽ അന്വേഷണസംഘം നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ കണ്ടെടുത്തു.
പ്രതികളുടെയും ബന്ധുക്കളുടെയും പേരിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ഭൂമിയിടപാട് സംബന്ധിച്ചുള്ള വിവരങ്ങളാണ് അന്വേഷിക്കുന്നത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികൾ ഭൂമി വാങ്ങിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. പ്രതികളുടെ പേരിലും ബന്ധുക്കളുടെ പേരിലും ബിനാമികളുടെ പേരിലും വസ്തുക്കൾ വാങ്ങിക്കൂട്ടിയെന്നാണ് നിഗമനം. അത് ഏതെല്ലാമാണെന്ന് കണ്ടെത്തണം. പ്രതികളുടെ സ്വത്ത് മൂല്യവും വിലയിരുത്തും.
റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് പണം വ്യാപകമായി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. പ്രതികളുടെയും ബന്ധുക്കളുടെയും ബിനാമി ഇടപാടുകൾ സംശയിക്കുന്നവരുടെയും പേരിലുള്ള എല്ലാ വസ്തുക്കളുടെയും വിവരം ശേഖരിക്കും. പ്രതികളുടെ ഉടമസ്ഥതയിലുള്ള തേക്കടിയിലെ റിസോർട്ടിന്റെയും ഇരിങ്ങാലക്കുടയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൂന്ന് കമ്പനികളുടെയും കൊച്ചിയിലെ മെഡിക്കൽ കമ്പനി ഉൾപ്പെടെയുള്ളവയുടെയും വിവരം ശേഖരിച്ചിട്ടുണ്ട്. പ്രതികളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ നടത്തിയ പരിശോധനകളിൽ മറ്റ് ചില ഇടപാട് രേഖകൾ കൂടി ലഭിച്ചു. പരിശോധന തുടരുകയാണ്.
300 കോടി
നൂറ് കോടിയാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തലെങ്കിലും മറ്റ് ക്രമക്കേടുകൾകൂടി കണക്കാക്കുമ്പോൾ 300 കോടി കടക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. പിടിയിലായ പ്രതികളെല്ലാം എല്ലാ ഇടപാടുകളും നടത്തിയത് ഭരണസമിതിയുടെ അറിവോടെയാണെന്നാണ് മൊഴി. ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി കർശനമാക്കിയതോടെ സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഭരണസമിതി അംഗങ്ങളും പ്രതികളാകാനുള്ള സാദ്ധ്യത വർദ്ധിച്ചു. സഹകരണ വകുപ്പിലെ ജോ. രജിസ്ട്രാർ ഉൾപ്പെടെ 16 പേരെയാണ് സസ്പെൻഡ് ചെയ്തത്.
കിരണിന് കൂടുതൽ നിക്ഷേപം
കിരണിന്റെ കാക്കനാട്ടെ ഫ്ലാറ്റിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. ഇയാൾക്ക് കൂടുതൽ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. നിരവധി കമ്പനികൾ തുടങ്ങിയതിന്റെ രേഖകൾ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തു. കരുവന്നൂർ ബാങ്കിൽ മാത്രം 33.29 ൽ അധികം കോടിയുടെ ബാദ്ധ്യതയുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 46 വായ്പകളിൽ നിന്നുള്ള തുകകളും പോയത് കിരണിന്റെ അക്കൗണ്ടിലേക്കാണ്. ഇയാൾ സംസ്ഥാനത്തിനു പുറത്ത് കടന്നിട്ടുണ്ടെങ്കിലും രാജ്യം വിട്ടിട്ടില്ലെന്നാണ് നിഗമനം. മൂന്നു പ്രതികളാണ് അറസ്റ്റിലായത്. മറ്റ് പ്രതികളായ ബിജോയ്, റെജി എം. അനിൽ എന്നിവർ ഉടൻ കീഴടങ്ങുമെന്നാണ് സൂചന.
കരുവന്നൂർ ബാങ്ക്നിക്ഷേപകർക്ക് പ്രത്യേക പാക്കേജ്: മന്ത്രി വാസവൻ
തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് പ്രതിസന്ധിയിലായ കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം നഷ്ടമാവാതിരിക്കാൻ പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
സഹകരണ ബാങ്ക് പ്രസിഡന്റുമാരുമായുള്ള ഓൺലൈൻ മീറ്റിംഗിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുവന്നൂരിലെ ആസ്തി ബാദ്ധ്യതകൾ തിട്ടപ്പെടുത്തുകയും സർക്കാരിന്റെയും കേരളബാങ്കിന്റെയും സർപ്ലസ് ഫണ്ടുള്ള സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ച് നിക്ഷേപ ഗ്യാരണ്ടി പദ്ധതിയുമായി സഹകരിച്ചായിരിക്കും പാക്കേജുണ്ടാക്കുക. എല്ലാ നിക്ഷേപകർക്കും പണം മടക്കി കിട്ടുന്നതിനുള്ള നടപടികളെടുക്കും. സഹകാരികൾക്ക് ആശങ്കയ്ക്ക് ഇടനൽകാതെയായിരിക്കും നടപടികൾ.
തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ സംഘങ്ങളിലെ ഓഡിറ്റിംഗിൽ മാറ്റം വരുത്തും. ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. ഇതിനായി അക്കൗണ്ടന്റ് ജനറലിന് ചീഫ് സെക്രട്ടറി കത്ത് നൽകും. ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന് പകരം എസ്. പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ റീജിയണൽ തലത്തിൽ നിയമിച്ച് വിജിലൻസ് സംവിധാനം ശക്തമാക്കും.
മൂന്ന് ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതിയായിരിക്കും ഓഡിറ്റ് നടത്തുക. ഈ സമിതിയെ നയിക്കുന്നത് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ തസ്തികയിലുള്ള ഉദ്യോഗസ്ഥനായിരിക്കും. ഭാവിയിൽ കോ-ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിംഗ് ഇൻഫർമേഷൻ സിസ്റ്റം നിലവിൽ വരും. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ ഐ.ടി സംയോജനം ഉറപ്പാക്കാനും തീരുമാനിച്ചു.
പാവപ്പെട്ടവർക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ടാബും ലാപ്പ്ടോപ്പും കമ്പ്യൂട്ടറും മൊബൈൽ ഫോണുകളും വാങ്ങുന്നതിന് പലിശരഹിത വായ്പ നൽകുന്ന 'വിദ്യാതരംഗിണി" കാര്യക്ഷമമാക്കും.
സഹകരണവകുപ്പ് ഏറ്റെടുത്തിട്ടുള്ള കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണവും ക്ഷേമപെൻഷനുകളുടെ വിതരണവും ഓണക്കാലത്തിനു മുമ്പ് തന്നെ പൂർത്തിയാക്കും.
മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി യുവാക്കളുടെ സഹകരണ സംഘങ്ങൾ ആരംഭിക്കുന്ന പദ്ധതി രണ്ടാഴ്ചയ്ക്കുള്ളിൽ ഉദ്ഘാടനം ചെയ്യും. നെൽകൃഷിക്കാർക്കായി റൈസ് മില്ലുകൾ ഉൾപ്പെട്ട സഹകരണ സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചു. കലാകാരൻമാരുടെ സഹകരണ സംഘം ആഗസ്റ്റിൽ പ്രവർത്തനമാരംഭിക്കും. സർജിക്കൽ ആവശ്യത്തിനുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള 12 വനിതാ സഹകരണ സംഘങ്ങളും ആഗസ്റ്റിൽ തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |