തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിനെതിരെ പാർട്ടിക്കുള്ളിൽ പരാതിപ്പെടുകയും ഒറ്റയാൾ പോരാട്ടം നടത്തുകയും ചെയ്ത സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയെ കാണാനില്ലെന്ന് പരാതി. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട കെ.കെ. സുജേഷ് കണ്ണാട്ടിനെയാണ് കാണാതായത്.
സുജേഷിനെ ശനിയാഴ്ച വൈകിട്ട് മുതൽ കാണാനില്ലെന്ന് കാട്ടി സഹോദരൻ സുരേഷാണ് ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകിയത്.
ശനിയാഴ്ച കാറിൽ കയറി വീട്ടിൽ നിന്നും പോയ സുജേഷ് ഞായറാഴ്ച വൈകിട്ട് വരെ തിരിച്ചെത്തിയില്ലെന്നും രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ആണെന്നും പരാതിയിലുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും സുജേഷിന്റെ മൊബൈൽ ലൊക്കേഷൻ കണ്ണൂർ ജില്ലയ്ക്കടുത്തുണ്ടെന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
കരുവന്നൂർ ബാങ്ക് ക്രമക്കേടിനെതിരെ ഏറെക്കാലമായി സുജേഷ് രംഗത്തുണ്ട്. ബാങ്കിലെ തട്ടിപ്പിനെതിരെ പ്രതികരിക്കുകയും ഫേസ്ബുക്ക് പോസ്റ്റുകൾ ഇടുകയും ചെയ്ത സുജേഷിനെ ആഗസ്റ്റിലാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സി.പി.എം പൊറത്തിശേരി സൗത്ത് ലോക്കൽ കമ്മിറ്റി പുറത്താക്കിയത്. 100 കോടിയിലേറെ തട്ടിപ്പ് നടന്നെന്ന് ഉറപ്പായതോടെ ബാങ്കിന് മുന്നിൽ ഒറ്റയാൾ പ്രതിഷേധവും നടത്തിയിരുന്നു.
ഭീഷണിയുണ്ടായിരുന്നുവെന്ന് സുജേഷിന്റെബന്ധുക്കൾ
ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ഒറ്റയാൾ സമരം നടത്തിയതുമായി ബന്ധപ്പെട്ട് ഭീഷണിയുണ്ടായിരുന്നുവെന്ന് സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിന്റെ ബന്ധുക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. തട്ടിപ്പ് കേസിലെ പ്രതികൾക്ക് ഉന്നത ബന്ധമുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് വധഭീഷണി നേരിടേണ്ടിവന്നുവെന്നും, എസ്.പിക്ക് പരാതി കൊടുത്തെങ്കിലും അന്വേഷണമുണ്ടായില്ലെന്നും സുജേഷും ആരോപിച്ചിരുന്നു.
കോൺഗ്രസ് ഭരിക്കുന്ന മറ്റൊരു സഹകരണ ബാങ്കിനെതിരെ 2017ൽ സി.പി.എം സമരം നടത്തിയപ്പോൾ ഇവിടത്തെ തട്ടിപ്പിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. ബ്രാഞ്ച്, ഏരിയാ കമ്മിറ്റികളിലും ജില്ലാ കമ്മിറ്റി അംഗങ്ങളോടും ഇക്കാര്യം സുജേഷ് സൂചിപ്പിച്ചിരുന്നു. ക്ഷീരകർഷകരും നെൽക്കർഷകരുമായ നിരവധി പേർക്ക് പണം പിൻവലിക്കാനാവാതെ വന്നതോടെയാണ് ജൂൺ പതിനാലിന് സുജേഷ് ബാങ്കിന് മുന്നിൽ സമരം നടത്തിയത്.
കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജു കരീമിനെതിരെ സംസാരിച്ചപ്പോൾ പാർട്ടി താക്കീത് ചെയ്തു. ചിലരെ പുറത്താക്കി മുഖം രക്ഷിക്കാനുള്ള നടപടി കൊണ്ട് പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും, വിശദീകരണം ചോദിക്കാതെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും സുജേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ബ്രാഞ്ച് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞശേഷം കുറച്ചുനാൾ കമ്മിറ്റി അംഗമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |