തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി മനവലശേരി കൊരുമ്പശേരി അനന്തത്തുപറമ്പിൽ ബിജോയിയുടെ (47) ജാമ്യാപേക്ഷ തൃശൂർ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി പി.ജെ. വിൻസെന്റ് തള്ളി.
ഏജന്റ് എന്ന നിലയിൽ പ്രതികളുമായി ചേർന്ന് വ്യാജ മെമ്പർഷിപ്പും രേഖകളും ഉപയോഗിച്ച് വ്യാജപേരുകളിൽ ലോൺ എടുത്ത് ബാങ്കിന് വൻനഷ്ടമുണ്ടാക്കി എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഒരേ ഭൂമി പണയപ്പെടുത്തി ഒന്നിലധികം പേർക്ക് വായ്പ നൽകി. വ്യാജവിലാസത്തിൽ രേഖകൾ ഉണ്ടാക്കി ഭൂമിയുടെ ഉടമസ്ഥർ അറിയാതെ ലോൺ നൽകി. സൂപ്പർമാർക്കറ്റിന്റെയും ബാങ്കിന്റെയും സോഫ്ടുവെയറുകളിലും അക്കൗണ്ടുകളിലും തിരിമറി നടത്തി മറ്റ് പ്രതികളുമായി ചേർന്ന് നൂറ് കോടിയിലധികം രൂപ തട്ടി. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലും ബിനാമി പേരിലും 62 ലോണുകൾ വ്യാജരേഖകൾ ഹാജരാക്കി എടുത്തു. 37 കോടിയോളം ഇയാൾ വെട്ടിച്ചു.
25 കോടിയോളം കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലാണ് എടുത്തത്. തട്ടിയെടുത്ത തുക കൊണ്ട് കേരളത്തിലും വിദേശത്തും റിസോർട്ടുകളും ലോഡ്ജുകളും ആയുർവേദ മസാജ് സെന്ററുകളും ആരംഭിച്ചു.
ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തശേഷം ആഗസ്റ്റ് 26 മുതൽ ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്നു. തുടർന്നാണ് ജാമ്യാപേക്ഷ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |