തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായ വൃക്ക രോഗി ജോസഫിന്റെയും സെറിബ്രൽ പൾസി രോഗം ബാധിച്ച മക്കളുടെയും ചികിത്സയ്ക്കായി പ്രഖ്യാപിച്ച ഒരു ലക്ഷം രൂപഉടൻ നൽകുമെന്ന് നടൻ സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ ജോസഫിന്റെ വീട് സന്ദർശിച്ചപ്പോഴാണ് സുരേഷ്ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.
തട്ടിപ്പിനിരയായി വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരിച്ച ഫിലോമിനയുടെ വീട് സന്ദർശിച്ച് ഭർത്താവ് ദേവസിയേയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. ഞായറാഴ്ച രാത്രി വൈകിയാണ് സുരേഷ് ഗോപി രണ്ട് വീടുകളിലുമെത്തിയത്.
സെറിബ്രൽ പൾസി ബാധിച്ച രണ്ട് മക്കളുടെ ചികിത്സയ്ക്ക് ബാങ്ക് പണം നൽകിയില്ലെന്ന് ജോസഫ് കഴിഞ്ഞദിവസം കേരളകൗമുദിയോട് പ്രതികരിച്ചിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജില്ല വൈസ് പ്രസിഡന്റ് കവിത ബിജു, ജില്ല സെക്രട്ടറി എൻ.ആർ. റോഷൻ എന്നിവർ സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു.
'കരുവന്നൂർ ബാങ്ക് തട്ടിപ്പടക്കമുള്ള വിഷയം കേന്ദ്രനേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തും. ഇത്തരം സംഭവം ആവർത്തിക്കാൻ പാടില്ല. കേന്ദ്രനേതാക്കളിലും ഭരണത്തിലും പൂർണവിശ്വാസമുണ്ട്. ചെയ്യാൻ കഴിയാത്തത് പറയാറില്ല".
- സുരേഷ് ഗോപി
അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി
തൃശൂരിലെ കരുവന്നൂർ സർവീസ് സഹകരണബാങ്കിലെ വായ്പാതട്ടിപ്പ് കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. കേസന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ബാങ്കിലെ മുൻ ജീവനക്കാരനും തൃശൂർ പൊറത്തശേരി സ്വദേശിയുമായ എം.വി. സുരേഷ് നൽകിയ ഹർജിയിൽ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാനാണ് ഈ നിർദ്ദേശം നൽകിയത്. ഹർജി ഒരാഴ്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കും.
നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമല്ലെന്നാണ് ഹർജിക്കാരന്റെ ആരോപണം. കഴിഞ്ഞവർഷം ഫയൽചെയ്ത ഹർജിയിൽ സി.ബി.ഐ അന്വേഷണത്തെ സർക്കാരും സർവീസ് സഹകരണബാങ്കും എതിർത്തിരുന്നു. ബാങ്കിലെ ഭരണസമിതിഅംഗങ്ങൾ ഉൾപ്പെടെ ഗൂഢാലോചന നടത്തി 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
'വായ്പകൾ നൽകിയത് ഭരണസമിതി അംഗങ്ങളുടെ അറിവില്ലാതെ: മുൻ ഭരണസമിതി അംഗം
കരുവന്നൂർ ബാങ്കിലെ ക്രമക്കേടിൽ ഭരണസമിതി അംഗങ്ങൾക്ക് ഒരു പങ്കുമില്ലെന്നും വലിയ വായ്പകൾ നൽകിയത് ഭരണസമിതി അംഗങ്ങളുടെ അറിവില്ലാതെയാണെന്നും പത്ത് വർഷം കരുവന്നൂർ ബാങ്ക് ഭരണസമിതിയംഗമായിരുന്ന കെ.വി.സുഗതൻ പറഞ്ഞു.മിനിറ്റ്സ് കൃത്യമായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിവിടെ നടക്കില്ലെന്നായിരുന്നു മറുപടി.സെക്രട്ടറിയും സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗമായിരുന്ന സി.കെ.ചന്ദ്രനുമാണ് ബാങ്കിനെ നയിച്ചിരുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാതെ ബാങ്കിലേക്ക് കയറിവന്ന പലരും ഇപ്പോൾ ധനികരാണ്.ഭരണസമിതി അംഗങ്ങളുടെ ജീവിതം ഇപ്പോഴും പഴയപടിയാണ്.ക്രമക്കേടിനെ കുറിച്ച് സി.പി.ഐ - സി.പി.എം നേതൃത്വത്തെ അന്നേ അറിയിച്ചിരുന്നതാണ്.ഇപ്പോൾ സെക്യൂരിറ്റി ജീവനക്കാരനായാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.വൃക്കരോഗ ബാധിതനാണ്.കുറേദിവസം ജയിലിലും കഴിഞ്ഞു.കേസ് നടത്തി കടം കയറിയെന്നും വാടക വീട്ടിലാണ് താമസമെന്നും സുഗതൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |