കൊച്ചി: വായ്‌പാത്തട്ടിപ്പ് നടന്ന കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നൽകുന്നത് താത്കാലികമായി നിറുത്തിവയ്ക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. അടിയന്തര ആവശ്യത്തിന് തുക നൽകാനും അക്കാര്യം കോടതിയെ അറിയിക്കാനും ജസ്റ്റിസ് ടി.ആർ. രവി ഇടക്കാല ഉത്തരവിൽ പറഞ്ഞു. കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കുന്നതിനായി തൃശൂർ മാപ്രാണം സ്വദേശി ജോഷി ആന്റണിയടക്കമുള്ളവർ നൽകിയ ഹർജികളിലാണ് ഉത്തരവ്. ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
നിക്ഷേപത്തുക കിട്ടാനുള്ള ഹർജികളും വായ്പ എടുത്തവർ തിരിച്ചടവിന് സ്റ്റേ വാങ്ങിയ ഹർജികളും ഒരുമിച്ച് പരിഗണിക്കണമെന്ന് സ്പെഷ്യൽ ഗവ. പ്ളീഡർ പി.പി. താജുദ്ദീൻ ആവശ്യപ്പെട്ടു. ബാങ്കിന്റെ പക്കൽ 60 ലക്ഷം രൂപ മാത്രമാണുള്ളതെന്നു ബാങ്കിന്റെ അഭിഭാഷകനും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് നിക്ഷേപത്തുക തിരികെനൽകുന്നത് നിറുത്തിവയ്ക്കാൻ നിർദ്ദേശിച്ചത്. ബാങ്കിന്റെ ആസ്തിവകകൾ കേരള ബാങ്കിലോ മറ്റു സഹകരണ സ്ഥാപനങ്ങളിലോ ഈടു വച്ച് ഓവർഡ്രാഫ്‌റ്റ് തരപ്പെടുത്തുന്നതിനുള്ള സാദ്ധ്യത പരിശോധിക്കുകയാണെന്ന് സ്പെഷ്യൽ ഗവ. പ്ളീഡർ വിശദീകരിച്ചു.
ബാങ്കിന് 284.61കോടിയുടെ നിക്ഷേപവും 368.01കോടി രൂപയുടെ വായ്പയും നിലവിലുണ്ട്. പലിശയിനത്തിൽ 110.26 കോടിയാണ് ലഭിക്കാനുള്ളത്. 142കോടിയുടെ നിക്ഷേപം കാലാവധി പൂർത്തിയായതാണെന്നും ഇതിൽ 30കോടി തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് നിക്ഷേപകർ എത്തിയിട്ടുള്ളതെന്നും ബാങ്കിന്റെ അഭിഭാഷകൻ വിശദീകരിച്ചു. നിക്ഷേപകർക്ക് രണ്ടോ മൂന്നോ വർഷത്തിനകം പണം തിരികെനൽകാനാവുമെന്ന് പറഞ്ഞെങ്കിലും അത് വലിയ കാലാവധിയാണെന്ന് കോടതി
പറഞ്ഞു. ബാങ്കിന്റെ ആസ്തി ഈടു നൽകി പണം തരപ്പെടുത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണം. ഹർജികൾ ആഗസ്റ്റ് 11ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |