തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയും സി.പി.എം പൊറത്തിശേരി ലോക്കൽ കമ്മിറ്റി മുൻ ഭാരവാഹിയുമായ ബിജു ബാങ്കിൽ ഒരേ പദവിയിലിരുന്നത് 16 കൊല്ലം. സ്ഥാനം നഷ്ടപ്പെടില്ലെന്ന ആത്മവിശ്വാസം തട്ടിപ്പുകൾക്ക് വഴിയും വളവുമായി. 2003 മുതൽ 2019 വരെ ബിജുവായിരുന്നു മാനേജർ.
വായ്പ സംബന്ധിച്ച കാര്യങ്ങളെല്ലാം ബിജുവിന്റെ നിയന്ത്രണത്തിലായി. ബിജു വ്യാജപേരുകൾ ചമച്ച് വായ്പയായി തട്ടിയെടുത്തത് 26 കോടിയാണ്. സ്വന്തം ഇഷ്ടപ്രകാരവും പാർട്ടിയുടെ നിർദ്ദേശത്താലും മൂന്നൂറിലേറെ വായ്പകൾ മാനദണ്ഡം പാലിക്കാതെ അനുവദിച്ചു. പരാതികൾ ശക്തമായപ്പോൾ 2019ലാണ് സസ്‌പെൻഡ് ചെയ്തത്.
തേക്കടിയിൽ 10.49 കോടി രൂപ മുതൽമുടക്കിൽ റിസോർട്ട് നിർമ്മാണം തുടങ്ങിയപ്പോൾ ബിജുവും കമ്മിഷൻ ഏജന്റ് ബിജോയിയും അടക്കം 8 പേർ ഡയറക്ടർമാരായി. രണ്ട് വർഷം മുൻപ് നിർമ്മാണം നിലച്ചു. 50 ലക്ഷം രൂപ മുടക്കി മൂന്നാറിൽ ലക്‌സ്‌വേ ഹോട്ടൽസ് ആൻഡ് റിസോർട്ടിന്റേയും ഡയറക്ടർമാർ ബിജുവും ബിജോയിയും ഇവരുടെ കുടുംബാംഗങ്ങളുമായിരുന്നു.
സി.സി.എം ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 10 ലക്ഷം രൂപയുടെ മൂലധനത്തിലാണ് തുടങ്ങിയത്. അതിൽ ബിജുവിന്റെ ഭാര്യയും അക്കൗണ്ടന്റ് ജിൽസിന്റെ ഭാര്യയുമായിരുന്നു ഡയറക്ടർമാർ. 98 ലക്ഷത്തിന്റെ പെസോ ഇൻഫ്രാസ്ട്രക്‌ചേഴ്‌സിലും ബിജോയ്, ബിജു എന്നിവരടക്കം 4 ഡയറക്ടർമാരുണ്ടായിരുന്നു. ബാങ്കിന്റെ പദവി വിനിയോഗിച്ച് വൻകിട ബിസിനസുകളിലേക്ക് ബിജുവും സംഘവും തിരിയുകയായിരുന്നു. എന്നാൽ നോട്ട് നിരോധനവും സാമ്പത്തികപ്രതിസന്ധിയുമെല്ലാം തിരിച്ചടിയായി.
പരാതിക്കാരൻ പുറത്ത്
2003ലാണ് ബാങ്കിലെ അഴിമതിയെക്കുറിച്ച് ആദ്യ പരാതി സി.പി.എമ്മിന് കിട്ടുന്നത്. 2010ൽ വീണ്ടും കൂടുതൽ തെളിവുമായി പരാതിയുണ്ടായെങ്കിലും നടപടിയുണ്ടായില്ല. ക്രമക്കേട് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പാർട്ടി തന്നെ മൂടിവച്ചു. മുൻമന്ത്രി എ.സി. മൊയ്തീൻ സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനം വഹിക്കുന്ന കാലത്ത് ലോക്കൽ കമ്മിറ്റി അംഗവും ബാങ്കിലെ ജീവനക്കാരനുമായ സുരേഷ്, അദ്ദേഹത്തിന് കത്തു നൽകി. രണ്ട് സെക്രട്ടേറിയേറ്റ് അംഗങ്ങളെ കമ്മിഷനായി നിയോഗിച്ചെങ്കിലും നടപടിയുണ്ടായില്ല. മൊയ്തീൻ സഹകരണ മന്ത്രിയായപ്പോഴും ജില്ലാ നേതൃത്വത്തിന് പരാതി കിട്ടിയെങ്കിലും ഒന്നും സംഭവിച്ചില്ല. പരാതി നൽകിയ സുരേഷിനെ സസ്‌പെൻഡ് ചെയ്തു. പരാതികളെല്ലാം ബിജുവിനെതിരെയായിരുന്നു.
മുന്നിൽ തിരഞ്ഞെടുപ്പ് മാത്രം
ക്രമക്കേടിനെക്കുറിച്ചുള്ള പാർട്ടി അന്വേഷണ കമ്മിഷന്റെയും സഹകരണ വകുപ്പിന്റെയും നിർദ്ദേശം ലഭിച്ചപ്പോഴും നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നിശബ്ദമായി. സഹകരണ ജോയിന്റ് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. നാൽപ്പത് വർഷത്തിലേറെയായി സി.പി.എം ഭരിക്കുന്ന ബാങ്കിൽ നടന്ന കോടികളുടെ തിരിമറി പുറത്തറിഞ്ഞാൽ തുടർഭരണം നഷ്ടമാകുമെന്നായിരുന്നു ഭയം. നടപടിയെടുത്താൽ ഏരിയ, ലോക്കൽ കമ്മിറ്റികൾക്കെതിരെയും നടപടി വേണ്ടി വരുമെന്നും അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും പാർട്ടി കരുതി.
കരുവന്നൂർ: 14.5 കോടി ബിനാമി ഇടപാടിലൂടെ വകമാറ്റി
കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതികളുടെ വീടുകളിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ ബിനാമി ഇടപാടുകളുടെ അടക്കം നിരവധി രേഖകൾ കണ്ടെത്തി. 29 വായ്പാരേഖകളും 14.5 കോടി വകമാറ്റിയതിനുള്ള തെളിവുകളും ലഭിച്ചു. പ്രതികൾ സംസ്ഥാനത്തിന്റെ പലയിടത്തും നിക്ഷേപം നടത്തിയെന്ന സൂചനയും കിട്ടി.
പ്രതികളായ ബിജു കരീം, റെജി അനിൽ കുമാർ, കിരൺ, എ.കെ. ബിജോയ്, ടി.ആർ സുനിൽ കുമാർ, സി.കെ ജിൽസ് എന്നിവരുടെ ഇരിങ്ങാലക്കുട, പൊറത്തിശേരി, കൊരുമ്പിശേരി എന്നിവിടങ്ങളിലെ വീടുകളിൽ ആറ് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. വീട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. പ്രതികളെ ഒപ്പംകൂട്ടിയാണ് പരിശോധന നടത്തിയതെന്ന് സൂചനയുണ്ട്.
കേസിലെ മുഖ്യപ്രതി ബിജോയിയുടെ വീട്ടിൽ നിന്നാണ് ഇടപാടുകളുടെ രേഖകൾ കൂടുതലും കണ്ടെടുത്തത്. പ്രതികളുടെ സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട രേഖകളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ഇരിങ്ങാലക്കുടയിൽ രജിസ്റ്റർ ചെയ്ത നാലു സ്വകാര്യ കമ്പനികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പെസോ ഇൻഫ്രാസ്ട്രക്ച്ചേഴ്സ്, സി.സി.എം ട്രഡേഴ്സ്, മൂന്നാർ ലക്സ് വേ ഹോട്ടൽസ്, തേക്കടി റിസോർട്ട് എന്നീ കമ്പനികളിൽ പ്രതികൾക്ക് പങ്കാളിത്തമുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. ബാങ്ക് ഭരണസമിതിയംഗങ്ങളോട് മൊഴിയെടുക്കാനായി എത്താൻ അറിയിച്ചിരുന്നുവെങ്കിലും പരിശോധന നീണ്ടു പോയതിനാൽ മാറ്റി.
സി.ബി.ഐ അന്വേഷണം അനിവാര്യം: വി.എം. സുധീരൻ
കരുവന്നൂരിലെ സഹകരണ തട്ടിപ്പിനെ കുറിച്ച് സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. സമസ്ത സഹകരണ മേഖലയ്ക്കും കേരളത്തിനും അപമാനമാണ് കരവന്നൂരിലെ കൊള്ള. സർക്കാർ രാഷ്ട്രീയതലങ്ങളിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള അന്വേഷണങ്ങൾക്ക് യാതൊരു വിശ്വാസ്യതയും ഇല്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പാഴ്ശ്രമങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വീഴ്ച വരുത്തിയവർക്കെതിരെ നടപടി: എ. വിജയരാഘവൻ
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. വിഷയം പാർട്ടി ഗൗരവമായാണ് കാണുന്നത്. ജില്ലാ കമ്മിറ്റിയും വിഷയം ചർച്ച ചെയ്ത ശേഷമാകും തീരുമാനം. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് പാർട്ടി നേരത്തെ വ്യക്തമാക്കിയതാണ്. സംഭവത്തിൽ പൊലീസും ബന്ധപ്പെട്ട വകുപ്പും അന്വേഷണം നടത്തിവരികയാണെന്നും വിജരാഘവൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |