കൊച്ചി: സെറിഫെഡിനെ തകർത്തത് ആറു മാസത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഡയറക്ടർ ബോർഡ് ദീർഘകാലം തുടർന്ന് നടത്തിയ ദുർഭരണമാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഈ ഡയറക്ടർ ബോർഡ് താലൂക്ക് തലത്തിൽ സെറികൾച്ചർ സംഘങ്ങളെ അഫിലിയേറ്റ് ചെയ്യാൻ നടപടി സ്വീകരിച്ചില്ലെന്നും ബോർഡിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ജസ്റ്റിസ് എൻ. നഗരേഷിന്റെ വിധിയിൽ പറയുന്നു. സർക്കാർ നാമനിർദ്ദേശം ചെയ്ത ഡയറക്ടർബോർഡ് ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തി പുതിയ ബോർഡിന് രൂപം നൽകണമെന്ന വ്യവസ്ഥ പാലിച്ചില്ല. 17 താലൂക്കുതല സംഘങ്ങളിൽ അഞ്ചെണ്ണത്തിനു മാത്രമാണ് അഫിലിയേഷൻ നൽകിയത്. ഇതുമൂലം ഡയറക്ടർ ബോർഡിന് വർഷങ്ങളോളം തുടരാൻ സാധിച്ചു. ജനറൽ ബോഡി യോഗങ്ങളോ ബഡ്‌ജറ്റ് അവതരണമോ ഉണ്ടായില്ല. സെറിഫെഡിന്റെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമായിരുന്നു.
2010 ലാണ് സെറിഫെഡിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. തുടർന്ന് ജീവനക്കാരെ പുനർവിന്യസിപ്പിച്ചു. സെറിഫെഡ് പുനരുജ്ജീവിപ്പിക്കാൻ 2015ൽ സർക്കാർ തീരുമാനമെടുത്തു. എന്നാൽ പുനരുജ്ജീവിപ്പിക്കേണ്ടതില്ലെന്ന് 2017ൽ ഉത്തരവിറക്കി. ഇതിനെതിരെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |