കൊച്ചി: പ്രതികളെ അറസ്റ്റു ചെയ്യാൻ അന്വേഷണ ഏജൻസികൾക്കുള്ള അധികാരം ആളുകളെ ഉപദ്രവിക്കാനോ ശിക്ഷിക്കാനോ അല്ലെന്ന് ഹൈക്കോടതി. അർണേഷ്‌കുമാർ കേസിൽ അറസ്റ്റിനെക്കുറിച്ച് സുപ്രീംകോടതി നൽകിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഡി.ജി.പി ഉറപ്പാക്കണമെന്നും ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
സുപ്രീംകോടതിയുടെ മാർഗനിർദ്ദേശങ്ങളും മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി നടപടികളും മാനിക്കാതെ തന്നെ അറസ്റ്റു ചെയ്തത് നിയമവിരുദ്ധമാണെന്നാരോപിച്ച് തൃശൂർ ഒല്ലൂക്കര സ്വദേശി മുഹമ്മദ് റാഫി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്‌റ്റിസ് സി.പി മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് നിർദ്ദേശം.തൃശൂർ വടക്കാഞ്ചേരി സ്റ്റേഷനിലെ ഇൻസ്പെക്ടർ എം.വി. സതീഷ്‌കുമാർ വിശ്വാസ വഞ്ചനാക്കേസിൽ അറസ്റ്റു ചെയ്തത് മാർഗനിർദ്ദേശങ്ങൾ പാലിച്ചല്ലെന്നായിരുന്നു ഹർജിക്കാരന്റെ ആക്ഷേപം. സെഷൻസ് കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷയിൽ തനിക്കെതിരെ കേസെടുത്തിട്ടില്ലെന്നായിരുന്നു പൊലീസ് വിശദീകരിച്ചതെന്നും ,കോടതി മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയ ശേഷം അറസ്റ്റു ചെയ്തെന്നുമാണ് പരാതി.
കോടതി ഹർജി തീർപ്പാക്കിയത് 2018 ലാണെന്നും അറസ്റ്റ് 2022 ലാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വിശദീകരിച്ചെങ്കിലും സുപ്രീംകോടതിയുടെ മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മന:പൂർവം വീഴ്ചവരുത്തിയതല്ലെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥൻ ഖേദം പ്രകടിപ്പിച്ചു. ഇത് കണക്കിലെടുത്ത് കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു. പൊലീസ് ജയിലിലടച്ചതിന് നഷ്ടപരിഹാരം വേണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടെങ്കിലും അതിന് ഉചിതമായ നിയമനടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.ഏഴു വർഷത്തിൽ താഴെ തടവുശിക്ഷ ലഭിക്കാവുന്ന കേസുകളിൽ അറസ്റ്റിനു മുമ്പ് ക്രിമിനിൽ നടപടി ചട്ടത്തിലെ സെക്ഷൻ 41 പ്രകാരം മുൻകൂർ നോട്ടീസ് നൽകണം. വാറന്റില്ലാതെ അറസ്റ്റു ചെയ്യുന്നതിന് ക്രിമിനിൽ നടപടിച്ചട്ടം
പാലിച്ച് നടപടിയെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |