തിരുവനന്തപുരം: തലമുറ മാറ്റത്തിലൂടെ പുതുമുഖ മന്ത്രിമാരും പുതിയ പ്രതിപക്ഷ നേതാവും എത്തുന്ന പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കം. രണ്ടാം പിണറായി മന്ത്രിസഭയിൽ പഴയ മുഖങ്ങളെന്ന് പറയാൻ നാലുപേർ മാത്രം. മുഖ്യമന്ത്രി പിണറായി വിജയൻ, കെ. രാധാകൃഷ്ണൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ. പുതിയ മന്ത്രിമുഖങ്ങളിൽ കഴിഞ്ഞ തവണ എം.എൽ.എ ആയിരുന്ന വീണാ ജോർജ് മുതൽ പുതുതായി കടന്നുവരുന്ന മുഹമ്മദ് റിയാസ് വരെയുണ്ട്.
മൂന്നു വനിതാ മന്ത്രിമാർ സ്വന്തമെന്നതും ഈ സഭയുടെ പ്രത്യേകതയാണ്.പ്രൊഫ.ആർ.ബിന്ദു, വീണാ ജോർജ്, ജെ. ചിഞ്ചുറാണി സഭയ്ക്ക് അലങ്കാരമാവുന്നത്. പ്രതിപക്ഷനിരയിലും പുതുമോടി പ്രകടം. പ്രതിപക്ഷനേതാവായി വരുന്നത് പരിണതപ്രജ്ഞനായ പാർലമെന്റേറിയൻ വി.ഡി. സതീശൻ. കഴിഞ്ഞ സഭയിൽ മൂന്നാം നിരയിലായിരുന്നു സതീശന്റെ സ്ഥാനം. നാല് സഭകളിലായി നിറഞ്ഞുനിന്നതിന്റെ കരുത്തുമായാണ് മുൻനിരയിലേക്കുള്ള വരവ്.
ചൊവ്വാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. നാളെ അംഗങ്ങളുടെ സത്യപ്രതിജ്ഞ മാത്രം. പ്രതിപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർത്ഥിയെ ഇന്നോ നാളെയോ അറിയാം. സ്വാഭാവികമായും ഭരണകക്ഷിയിലെ എം.ബി. രാജേഷാകും സഭാനാഥൻ. നിയമസഭയിൽ തുടക്കമാണെങ്കിലും ലോക്‌സഭയിൽ രണ്ടുതവണ എം.പിയായിരുന്നതിന്റെ അനുഭവസമ്പത്താണ് രാജേഷിന്റെ ബലം.
തുടർഭരണം നേടിയെത്തുന്ന ഭരണപക്ഷം, പ്രതിപക്ഷത്തെ വല്ലാതെ കുത്തിനോവിക്കുമെന്നുറപ്പ്. പ്രതിപക്ഷനേതാവായി അഞ്ച് വർഷവും പ്രവർത്തിച്ച രമേശ് ചെന്നിത്തലയുടെ സാന്നിദ്ധ്യവും എല്ലാവരും ഉറ്രുനോക്കുന്നു.
ആദ്യമായി നിയമസഭയിലേക്ക് വരുന്ന കെ.എൻ. ബാലഗോപാലാണ് ധനമന്ത്രി . രാജ്യസഭയിലെ അനുഭവസമ്പത്താണ് കൈമുതൽ. ജൂൺ നാലിനാണ് അദ്ദേഹത്തിന്റെ കന്നി ബഡ്ജറ്റ്.
ബഡ്ജറ്റ് പഴയതിന്റെ തുടർച്ച: മുഖ്യമന്ത്രി
പുതിയ സർക്കാരിന്റെ ബഡ്ജറ്റ് കഴിഞ്ഞ ബഡ്ജറ്റിന്റെ തുടർച്ചയായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഞങ്ങൾ അവതരിപ്പിച്ച ബഡ്ജറ്റ് നിലനിൽക്കുകയല്ലേ. അതിനാെപ്പം പുതിയ സർക്കാരിന് എന്തെങ്കിലും കാര്യങ്ങൾ പറയാനുണ്ടെങ്കിൽ അതായിരിക്കും ബഡ്ജറ്റിൽ ചേർക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |