SignIn
Kerala Kaumudi Online
Friday, 19 April 2024 12.12 PM IST

പുതിയ മുഖം; മുൻ മന്ത്രിമാർ പേരിന്, സത്യപ്രതിജ്ഞ 18 കഴിഞ്ഞ്

kerala-ministers

തിരുവനന്തപുരം: രണ്ടാംവരവിലെ പിണറായി മന്ത്രിസഭയിൽ പുതുമുഖ നിരയുമായി സി.പി.എം പുത്തൻ രാഷ്ട്രീയ പരീക്ഷണത്തിനെന്ന് സൂചന. ഇന്നലത്തെ പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രിസഭാ രൂപീകരണം ചർച്ചയായില്ലെങ്കിലും, ഇക്കുറി പുതുമുഖ മന്ത്രിമാരാകട്ടെ എന്നതാണ് സി.പി.എം താത്പര്യം. കെ.കെ. ശൈലജയ്ക്കും എ.സി. മൊയ്തീനും ഇളവുണ്ടായേക്കും. സി.പി.ഐയും ഇതേ ഫോർമുല സ്വീകരിച്ചാൽ പുതിയ സർക്കാർ ഏറക്കുറെ പൂർണമായും പുതുമുഖ ശോഭയുള്ളതാകും.

മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി 17ന് എൽ.ഡി.എഫ് യോഗം ചേരാൻ തീരുമാനിച്ചിരിക്കെ, സത്യപ്രതിജ്ഞയ്ക്ക് രണ്ടാഴ്ച കാത്തിരിക്കേണ്ടിവരും. 18 ന് സംസ്ഥാന നേതൃയോഗങ്ങളുമുണ്ട്. അതിനു ശേഷം എപ്പോൾ വേണമെങ്കിലും സത്യപ്രതിജ്ഞ നടക്കാം. പിണറായി വിജയന്റെ ജന്മദിനം 24-നാണ്. കഴിഞ്ഞ തവണ ജന്മദിനത്തിനു പിറ്റേന്നായിരുന്നു സത്യപ്രതിജ്ഞ.

ഘടകകക്ഷികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ ആർക്കെല്ലാം മന്ത്രിസഭയിൽ ഇടം നൽകണമെന്ന് തീരുമാനിക്കണം. സി.പി.എം ഒരു മന്ത്രിസ്ഥാനം അധികമെടുക്കുമെന്ന് കേൾക്കുന്നുണ്ട്. സി.പി.ഐയ്‌ക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയുമെന്നാണ് സൂചന. അഞ്ച് അംഗങ്ങളുള്ള കേരള കോൺഗ്രസ്- എമ്മിന് ഒരു മന്ത്രിയെ ലഭിക്കും. കഴിഞ്ഞ തവണ തഴയപ്പെട്ടുവെന്ന ന്യായത്തിൽ ഗണേശ് കുമാറിനും സാദ്ധ്യതയുണ്ട്. സി.പി.ഐയുമായുള്ള ഉഭയകക്ഷി ചർച്ച ഇന്നലെ നടന്നതിനു പിന്നാലെ, കേരള കോൺഗ്രസ് എമ്മുമായി ഇന്ന് ചർച്ച നടക്കും.

ഒറ്റ അംഗം വീതമുള്ള അഞ്ച് ഘടകകക്ഷികളും രണ്ടംഗങ്ങൾ വീതമുള്ള രണ്ട് കക്ഷികളും മുന്നണിയിലുണ്ട്. പുറമേ, സഹകരിച്ചു നിൽക്കുന്ന ആർ.എസ്.പി-ലെനിനിസ്റ്റിന്റെ കോവൂർ കുഞ്ഞുമോനും. ഇവർക്ക് എന്തു സ്ഥാനം നൽകണമെന്ന് മുന്നണിയോഗം ചർച്ച ചെയ്യും.


സി.പി.എം, സി.പി.ഐ

മുഖങ്ങൾ ഇങ്ങനെ

 കെ.കെ. ശൈലജയും എ.സി. മൊയ്തീനും ഒഴികെ മറ്റെല്ലാം പുതുമുഖങ്ങളാകാം. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് പി. രാജീവ്, കെ.എൻ. ബാലഗോപാൽ, സംസ്ഥാന സമിതിയിൽ നിന്ന് പി. നന്ദകുമാർ, വി. ശിവൻകുട്ടി, സജി ചെറിയാൻ തുടങ്ങിയ പേരുകൾ സജീവം. ആലപ്പുഴയിൽ നിന്ന് പി.പി. ചിത്തരഞ്ജനെ പരിഗണിച്ചേക്കാം. വനിതകളിൽ വീണാ ജോർജിനും കാനത്തിൽ ജമീലയ്ക്കും മുൻതൂക്കം.

 സി.പി.ഐയിൽ നിന്ന് ഇ.കെ. വിജയൻ, കെ. രാജൻ, പി.പ്രസാദ്,ജെ.ചി‌ഞ്ചുറാണി എന്നിവർക്കാണ് പുതുമുഖങ്ങളിൽ സാദ്ധ്യത. ഇളവു ലഭിച്ചാൽ മുൻ മന്ത്രിമാരിൽ ഇ. ചന്ദ്രശേഖരൻ തുടരും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ലഭിച്ചാൽ സി.കെ.ആശയെയോ ചിറ്റയം ഗോപകുമാറിനെയോ പരിഗണിച്ചേക്കും.

അവസരം ആർക്കെല്ലാം

 കേരള കോൺഗ്രസ്- എമ്മിന് ഒരു മന്ത്രിക്കു പുറമേ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവയിലൊരു പദവി കിട്ടുമെന്ന് അഭ്യൂഹം. അല്ലെങ്കിൽ രണ്ടു മന്ത്രി.

 രണ്ട് അംഗങ്ങൾ വീതമുള്ള ജനതാദൾ-എസിനും എൻ.സി.പിക്കും ഓരോ മന്ത്രിസ്ഥാനം പരിഗണിച്ചേക്കും. ലോക് താന്ത്രിക് ജനതാദളിലെ കെ.പി. മോഹനനും സാദ്ധ്യത.

 ഐ.എൻ.എല്ലിനെ ഒഴിവാക്കുമ്പോൾ സി.പി.എം സ്വതന്ത്രനായി താനൂരിൽ വിജയിച്ച വി. അബ്ദുറഹ്മാന്റെ പേര് ഉയരുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MINISTERS IN KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.