തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി രൂപീകരിച്ച കിഫ്ബി, പുറമേയുള്ള പദ്ധതികളുടെ കൺസൾട്ടൻസി സേവനത്തിലേക്കും. ഇതിനായി കിഫ്ബിക്ക് കീഴിൽ കിഫ്കോൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇന്ത്യയിലും വിദേശത്തുമായി ഗതാഗതം, കെട്ടിടങ്ങൾ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് പ്രവൃത്തികൾ, നഗരവികസനം, ഊർജ്ജം, വിഭവം, തുറമുഖങ്ങൾ, തീരദേശം തുടങ്ങിയ മേഖലകളിൽ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കും അനുബന്ധ സാങ്കേതിക ജോലികൾക്കും കമ്പനി കൺസട്ടൻസി നൽകും. ഇന്ത്യയിലും വിദേശത്തുമുള്ള ആർക്കിടെക്ചറൽ, സ്ട്രക്ചറൽ, മെക്കാനിക്കൽ, ഇലക്ട്രിക്, പ്ലംബിംഗ് മേഖലകളിൽ എൻജിനിയറിംഗ് ഡിസൈൻ സർവീസ് നൽകും. പ്രോജക്ട് ഡവലപ്മെന്റ് സർവീസിനാവശ്യമായ പ്രാഥമിക സാദ്ധ്യതാ പഠനങ്ങൾ, പരിസ്ഥിതി സാമൂഹികാഘാത പഠനം, ഡി.പി.ആർ പിന്തുണാ സേവനങ്ങൾ, എന്നിവ ലഭ്യമാക്കും. പദ്ധതി നടത്തിപ്പിനുള്ള പഠനവും സർവ്വേയും നടത്തും.
ഒരു കോടി രൂപ അംഗീകൃത മൂലധനമുള്ള കമ്പനിയായിരിക്കും കിഫ്‌കോൺ. തുടക്കത്തിൽ 100 ശതമാനം ഓഹരി കിഫ്ബിയുടെതായിരിക്കും തുടർന്ന് ഡയറക്ടർ ബോർഡിന്റെ തീരുമാനത്തിന് വിധേയമായി പരമാവധി 51 ശതമാനം ഓഹരി റെപ്യൂട്ടഡ് കമ്പനികൾക്ക് അനുവദിക്കും. അഞ്ചു വർഷത്തിൽ കുറയാത്ത കാലാവധിയിൽ ഡയറക്ടർമാരെ സർക്കാർ നിയമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |