തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ഉദാത്ത മാതൃകയാണ് കൊവിഡ്-19 കേസുകൾ കൈകാര്യം ചെയ്യുന്നതിലുൾപ്പെടെ കേരളം പ്രകടമാക്കിയതെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പതിനഞ്ചാം നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിന് നന്ദിപ്രമേയം അവതരിപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. നിയമസഭാ ചരിത്രത്തിൽ നയപ്രഖ്യാപനത്തിന് നന്ദിപ്രമേയം അവതരിപ്പിച്ച ആദ്യത്തെ വനിതയാണ് ശൈലജ.
മഹാമാരികളെ കൈകാര്യം ചെയ്യാൻ, പൊതുജനാരോഗ്യ മേഖലയിൽ നിക്ഷേപം നടത്തുകയും അത് ജനകീയമായ മാതൃകയിൽ വിനിയോഗിക്കുകയും ചെയ്യണം. കിഫ്ബി പദ്ധതികളിലൂടെ താലൂക്ക് ആശുപത്രികളെയടക്കം ഹൈടെക് നിലവാരത്തിലുയർത്തി. വളരെ പ്രതികൂലമായ സാഹചര്യത്തിലും ഒരു സർക്കാരിന് ജനതയെ എങ്ങനെ ചേർത്തുപിടിക്കാനാകുമെന്നതിന് ഉദാഹരണമാണ് കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനം. അതിസങ്കീർണ്ണമായ സാഹചര്യങ്ങളെ നേരിട്ടിട്ടാണ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങൾ സ്വന്തമാക്കാനായത്. കൊവിഡ്-19 വ്യാപനം ലോകരാഷ്ട്രങ്ങളുടെ ഭരണയന്ത്രങ്ങൾക്ക് മേലുണ്ടായ ലിറ്റ്മസ് ടെസ്റ്റായിരുന്നു. ഫലപ്രദമായ പദ്ധതിയും ആസൂത്രണവുമുണ്ടായിരുന്നിടത്തെല്ലാം കൊവിഡിനെയും നേരിടാനായിട്ടുണ്ട്. എന്നാൽ വലിയ സാങ്കേതിക മികവുള്ള രാജ്യങ്ങൾ പരാജയമടഞ്ഞു.
രാജ്യത്ത് ജനാധിപത്യം അപകീർത്തിപ്പെടുന്ന അവസ്ഥയുണ്ടായതിന് ഏറ്റവും വലിയ ഉത്തരവാദി കോൺഗ്രസാണ്. ബി.ജെ.പിയെ ഈ അവസ്ഥയിലേക്ക് ഉയർത്തിയത് കോൺഗ്രസാണെന്നും ശൈലജ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |