തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ച് മരിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യം നിയമസഭയിലെ ഉദ്യോഗസ്ഥർ പേന കൊണ്ട് തിരുത്തി. മുസ്‌ലിം ലീഗിലെ എൻ.ഷംസുദ്ദീൻ ഉന്നയിച്ച നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമാണ് സഭാരേഖകൾ തയ്യാറാക്കുന്ന ഉദ്യോഗസ്ഥർ തിരുത്തിയത്. ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തി മൂന്നു വർഷം കഴിഞ്ഞിട്ടും കേസിന്റെ വിചാരണ നടപടികൾ നീട്ടിക്കൊണ്ടു പോകുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ, എങ്കിൽ വിശദാംശങ്ങൾ നൽകുമോ എന്നായിരുന്നു ആദ്യചോദ്യം.
മാദ്ധ്യമങ്ങൾക്കു വിതരണം ചെയ്ത അച്ചടിച്ച രേഖയിൽ ഈ ചോദ്യം 'കെ എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ടു ' എന്നാക്കുകയായിരുന്നു. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമായതിനാൽ ഇത് എം.എൽ.എയ്ക്ക് സഭയിൽ ചോദിക്കാനാകില്ല. തെളിയിക്കപ്പെടാത്ത കുറ്റങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഇത്തരത്തിലുള്ള പ്രയോഗമേ പാടുള്ളൂ എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
വിചാരണ നടപടികൾ നീട്ടിക്കൊണ്ടുപോകുന്നതായ ആക്ഷേപം ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കുറ്റപത്രം ജനുവരി 31ന് സമർപ്പിച്ചു. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നതിന് സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ബഷീറിന്റെ കുടുംബത്തിന് ആറു ലക്ഷം രൂപയും ഭാര്യക്ക് തിരൂർ മലയാളം സർവകലാശാലയിൽ അസിസ്റ്റന്റായി ജോലിയും നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |