തിരുവനന്തപുരം: പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശത്തോട് യോജിക്കാനാവില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തിന് നേരിട്ട് ലഭിക്കുന്ന രണ്ട് നികുതികളാണ് ഇന്ധനവും മദ്യവും. ഇന്ധനം ജി.എസ്.ടിയിലേക്ക് പോയാൽ അതിന്റെ വിഹിതത്തിനായും സംസ്ഥാനം കേന്ദ്രത്തിന് മുന്നിൽ കൈനീട്ടി നിൽക്കേണ്ടിവരും. അർഹമായ ജി.എസ്.ടി നഷ്ടപരിഹാരം പോലും വിലപേശി വാങ്ങേണ്ട സ്ഥിതിയാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തിന് അത്തരം സാഹചര്യം അതിജീവിക്കാനാവില്ല.
കൊവിഡ് കാലത്ത് സ്വീകരിക്കേണ്ട സാമ്പത്തിക സമീപനമല്ല കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധന കാരണം അത്തരം കമ്പനികളുടെ ലാഭം മൂന്നും നാലും മടങ്ങായി. ബാങ്ക്, ഇലക്ട്രോണിക്സ്, ഫാക്ടറികൾ തുടങ്ങിയവയ്ക്ക് കോർപറേറ്റ് നികുതിയിൽ ഇളവ് കൊടുക്കുന്നുണ്ടെങ്കിലും അതിന്റെ നേട്ടം ഒരിക്കലും ജനങ്ങൾക്ക് ലഭിക്കുന്നില്ല. ഇടത്തരക്കാർക്കും വ്യാപാരികൾക്കും കേന്ദ്രസർക്കാർ പ്രത്യേക കൊവിഡ് കാല വായ്പാപദ്ധതി തുടങ്ങിയെങ്കിലും ബാങ്കുകൾ അത് നൽകാത്ത സാഹചര്യമാണ്. ഇത് പരിശോധിക്കാൻ കേന്ദ്രത്തിന് സംവിധാനവുമില്ല. ബാങ്കുകൾക്കാകട്ടെ വൻകിടക്കാർക്ക് വലിയ വായ്പ കൊടുക്കുന്നതിനാണ് താത്പര്യം.
ജപ്തി നടത്തരുത്
കൊവിഡ് കാലത്ത് വായ്പയുടെ പേരിലുള്ള ജപ്തിയും മറ്റ് നടപടികളും നടത്തരുതെന്ന് ബാങ്കുകൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. വീടുകളിൽ കയറിയിറങ്ങി സ്വകാര്യചിട്ടികളും വായ്പകളും പിരിക്കുന്നവരെ ശക്തമായി നിയന്ത്രിക്കും. ഇവർ സ്ത്രീകളെ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചൂഷണം ചെയ്യുകയോ ഉണ്ടായാൽ കർശനമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |