തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ധൂർത്തും പരിധിവിട്ടുള്ള ചെലവും നിയന്ത്രിക്കാൻ നിർദ്ദേശിക്കുന്ന ധന ഉത്തരവാദിത്വ ഭേദഗതി ബിൽ മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബിൽ പരിശോധനയ്ക്കുശേഷം അടുത്തദിവസം സഭയുടെ അംഗീകാരത്തിനായി എത്തും.
സംസ്ഥാനത്തിന്റെ ചെലവുകൾ നിയന്ത്രിക്കാൻ 15-ാം ധനകാര്യകമ്മിഷൻ നിർദ്ദേശിച്ചത് അനുസരിച്ചാണ് ബിൽ സഭയിലെത്തിയത്. കഴിഞ്ഞ വർഷം ഒാർഡിനൻസായി ഇറക്കിയെങ്കിലും ചെലവു കുറയ്ക്കാനോ, ധൂർത്തുകൾ നിയന്ത്രിക്കാനോ കഴിഞ്ഞിരുന്നില്ല. അതിനാൽ, അതുമൂലമുള്ള ബാദ്ധ്യതകൾ വരുംവർഷങ്ങളിൽ പാലിക്കുമെന്ന നിബന്ധന ബില്ലിലുണ്ട്.
2025-26 സാമ്പത്തിക വർഷമാകുമ്പോഴേക്കും സംസ്ഥാനത്തിന്റെ നീക്കിയിരുപ്പ് ജി.ഡി.പിയുടെ 2.5% ആയി വർദ്ധിപ്പിക്കുകയാണ് ബിൽ ലക്ഷ്യമിടുന്നത്. സംസ്ഥാനമെടുക്കുന്ന വായ്പ പൂർണമായും ആസ്തിവികസനത്തിന് മാത്രം വിനിയോഗിക്കണമെന്നും ധനകമ്മിക്ക് ആനുപാതികമായി മാത്രം വായ്പയെടുത്താൽ മതിയെന്നും നിഷ്കർഷിക്കുന്നു. 2025-26 വർഷമാകുമ്പോഴേക്കും സംസ്ഥാനത്തിന്റെ വായ്പ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 32%ൽ ഒതുക്കിനിറുത്തണം.
വായ്പയെടുത്താലും സംസ്ഥാനം കഴിഞ്ഞ 22 വർഷത്തിനിടയിൽ ഒരിക്കൽ പോലും നിയന്ത്രണാതീതമായ സാമ്പത്തിക പ്രതിസന്ധിയിലായിട്ടില്ലെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. സാമ്പത്തിക ഞെരുക്കത്തിനുളള സാഹചര്യമുണ്ടായിട്ടുണ്ടെങ്കിൽ അത് കേന്ദ്രസർക്കാരിന്റെ നയവ്യതിയാനങ്ങൾ മൂലമാണ്. തൊഴിൽ സൃഷ്ടിക്കുന്നതിൽ ഉൾപ്പെടെ സാമ്പത്തിക പ്രശ്നം തടസമാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |