തൃശൂർ: ടി.പി വധക്കേസ് പ്രതിയും സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ ആരോപണ വിധേയനുമായ കൊടി സുനി, പൂജപ്പുരയിൽ നിന്ന് വിയ്യൂർ ജയിലിലെത്തിയ ശേഷവും ക്രിമിനൽ സംഘങ്ങളുടെ ഓപ്പറേഷനുകൾ ഫോണിലൂടെ ഏകോപിപ്പിക്കുന്നതായി സൂചന.
ജയിലിൽ ഫോൺ ഉപയോഗത്തിന് പിടിക്കപ്പെട്ടതോടെ കഴിഞ്ഞ വർഷം പൂജപ്പുര ജയിലിലേക്ക് ഇയാളെ മാറ്റിയിരുന്നു. ഒന്നരമാസം മുൻപാണ് തിരകെ വിയ്യൂരിലെത്തിച്ചത്. ചെരുപ്പിനടിയിൽ മൊബൈൽ സിം ഒട്ടിച്ചും മറ്റും ജയിലിലേക്ക് കടത്തിയാണ് രഹസ്യമായി വിളിക്കുന്നത്. ജയിലിൽ സിം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നെങ്കിലും ഇക്കാര്യം പുറത്തുവന്നില്ല. വിയ്യൂരിലെ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ ഫോൺ വിളികളുടെ വിവരം ലഭിക്കുമെങ്കിലും ജയിൽ അധികൃതർ ഇതാവശ്യപ്പെട്ടിട്ടില്ല.
ടി.പി കേസ് കുറ്റവാളികൾ പാർക്കുന്ന ബ്ലോക്കിൽ കഴിഞ്ഞ രണ്ടു വർഷമായി എന്തു നടന്നാലും ജയിൽ ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കാറില്ലെന്നും പറയുന്നു. കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും എവിടെ കണ്ടാലും പ്രതികളുടെ സ്വാധീനം ഭയന്ന് കണ്ടില്ലെന്ന് നടിക്കും. കഞ്ചാവുമായി ബന്ധപ്പെട്ട് രണ്ടുതവണ അടിപിടിയുണ്ടായിരുന്നു. മദ്യത്തെ ചൊല്ലിയും തല്ലുണ്ടായി.
2019 ജൂണിൽ പുലർച്ചെ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആയുധങ്ങളും മൊബൈൽഫോണുകളും ലഹരിവസ്തുക്കളും കണ്ടെടുത്തിരുന്നു. കൊടി സുനി, ഷാഫി എന്നിവരിൽ നിന്ന് മൊബൈൽ ഫോണും സിമ്മും പിടിച്ചെടുത്തു. നാലു മൊബൈൽ ഫോൺ, 13 കഞ്ചാവ് പൊതികൾ, കത്തി, അരം, കത്രിക, ബീഡി, തീപ്പെട്ടി എന്നിവയായിരുന്നു കണ്ടെത്തിയത്. ജയിലിലെ മൊബൈൽ ജാമറുകൾ നശിപ്പിച്ച നിലയിലായിരുന്നു.
2014ൽ കോഴിക്കോട് ജില്ലാ ജയിലിലും 2017ൽ വിയ്യൂരിലും ആയിരിക്കുമ്പോൾ ഷാഫിയിൽ നിന്ന് മൊബൈൽ പിടിച്ചെടുത്തിരുന്നു. കൊടി സുനി, ഷാഫി അടക്കമുള്ളവരെ ഓഫീസ് ജോലിയാണ് ചെയ്യിക്കുന്നതെന്ന പരാതിയും മറ്റുള്ളവർക്കുണ്ട്. ഹവാല ഇടപാട് സംഘത്തലവൻ കോടാലി ശ്രീധരന്റെ കൂട്ടാളിയും കൊലക്കേസിലെ മുഖ്യപ്രതിയുമായ റഷീദിനൊപ്പം സഖ്യത്തിലാണ് സുനിയും സംഘവുമെന്ന വിവരവും പുറത്തുവന്നു.
ജയിലിൽ ഫോൺ ഉപയോഗത്തിന് പിടിയിലായിട്ടും ഷാഫിയെ സുനി വരുന്നതിന് മുൻപ് കണ്ണൂരിലേക്ക് മാറ്റിയിരുന്നു. ടി.പി കേസിലെ കിർമാണി മനോജ്, എം.സി അനൂപ് എന്നിവരും വിയ്യൂരിലാണെങ്കിലും ഇവർ പരോളിലാണ്.
കൊടി സുനിയുടെ ജയിൽ മാറ്റം ന്യായീകരിച്ച് ജയിൽ വകുപ്പ്
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് തിരിച്ചയച്ചത് ഒരു വർഷത്തെ അച്ചടക്ക നടപടി പൂർത്തിയായതിനെ തുടർന്നാണെന്ന് ജയിൽ വകുപ്പിന്റെ വിശദീകരണം. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയവേ, മര്യാദക്കാരനായിരുന്നു കൊടിസുനി. ഇവിടെ സുനിയെ ജോലിക്ക് നിയോഗിക്കാതെ എട്ടാം ബ്ലോക്കിലെ സെല്ലിൽ അടച്ചിട്ടിരിക്കുകയായിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളിൽ സുനിക്ക് മാത്രമാണ് പരോൾ അനുവദിക്കാത്തത്.
ജയിലിലെ ഫോൺ ഉപയോഗവും ഗ്രൂപ്പ് ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിട്ടതും വിവാദമായതോടെയാണ് പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലായി ടി.പി കേസിലെ പ്രതികളെ മാറ്രിയത്. വിയ്യൂർ ജയിലിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കൊടി സുനിയിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടിയത്. പ്രതികളിൽ മൂന്നുപേർ വിയ്യൂരിലും ആറു പേർ കണ്ണൂരിലുമാണ്. ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻ മരിച്ചു.പൂജപ്പുരയിൽ രണ്ടു വർഷത്തിനിടെ നടത്തിയ റെയ്ഡുകളിൽ മൊബൈൽ പിടിച്ചിട്ടില്ല. അതേസമയം കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞ ദിവസവും മൊബൈൽ പിടികൂടി. ടി.പി കേസ് പ്രതികൾ ജയിലിൽ നിന്ന് ഫോൺവിളിച്ച് ക്വട്ടേഷനും സ്വർണക്കടത്തും ആസൂത്രണം ചെയ്യുന്നതായി അറിയില്ലെന്നാണ് ജയിൽ വകുപ്പ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |