തിരുവനന്തപുരം: പല ജില്ലകളിലും പാർട്ടി ഔദ്യോഗിക പാനലിലുള്ളവർ പോലും അട്ടിമറിക്കപ്പെടുന്ന തരത്തിൽ ലോക്കൽ, ഏരിയാ സമ്മേളനങ്ങളിൽ ഉടലെടുത്ത ചേരിപ്പോരിനെ നിസ്സാരവത്കരിച്ച് സി.പി.എം നേതൃത്വം. പലേടത്തും അരങ്ങേറിയ മത്സരങ്ങളിൽ വിഭാഗീയതയില്ലെന്ന്, പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
വിഭാഗീയതയുടെ വിപത്ത് സമ്പൂർണ്ണമായി പിഴുതെറിയാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.
മുൻകാലത്തെപ്പോലെ വിഭാഗീയതയുടെ ഭാഗമായുള്ള മത്സരങ്ങളോ വോട്ടെടുപ്പോ പൊതുവിലുണ്ടായില്ല. പാർട്ടി കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും സമ്മേളന പ്രതിനിധികളുടെയും തിരഞ്ഞെടുപ്പിനെ പാർട്ടി വിലക്കിയിട്ടില്ല. ജനാധിപത്യപരമായ വോട്ടെടുപ്പ് നിരോധിച്ചിട്ടുമില്ല. കോൺഗ്രസിനെയും ബി.ജെ.പിയെയും മുസ്ലിംലീഗിനെയും പോലെ തിരുവായ്ക്ക് എതിർവായില്ലാത്ത പ്രസ്ഥാനമല്ല സി.പി.എം. വിഭാഗീയ പ്രവർത്തനമോ ഗ്രൂപ്പിസമോ അംഗീകരിക്കില്ല.
സംസ്ഥാനത്ത് തുടർഭരണം ലഭിച്ചതുകൊണ്ട് അഹങ്കരിച്ചുകളയാമെന്ന് കരുതി സാധാരണക്കാരുടെയും മറ്റും മെക്കിട്ട് കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവർത്തകനോ കരുതിയാൽ സ്ഥാനം പാർട്ടിക്ക് പുറത്താണെന്ന് കോടിയേരി മുന്നറിയിപ്പ് നൽകി. എൽ.ഡി.എഫ് സർക്കാർ എല്ലാവരുടേതുമാണ്. ഭരണത്തിലുള്ളവരോ ഇല്ലാത്തവരോ ആയ എല്ലാ സി.പി.എം നേതാക്കളും പ്രവർത്തകരും തലക്കനമില്ലാതെ ജനങ്ങളുടെ മുന്നിൽ ശിരസ്സ് കുനിച്ച് മുന്നോട്ട് പോകണം.
രണ്ട് ടേം: പാർലമെന്ററി വ്യാമോഹം മാറ്റാൻ
രണ്ട് തവണ തുടർച്ചയായി മത്സരിച്ചവരെ നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് പാർലമെന്ററി പ്രവർത്തനമാണ് പരമപ്രധാനമെന്ന തെറ്റായ ചിന്തയിൽ നിന്ന് സഖാക്കളെ മോചിപ്പിക്കാനാണ്. 33 സിറ്റിംഗ് എം.എൽ.എമാരെയാണ് മാറ്റി നിറുത്തിയത്. പാർലമെന്ററി വ്യാമോഹത്തിനടിപ്പെട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച വരുത്തിയവരെ തെറ്റു തിരുത്തൽ നടപടിക്ക് വിധേയമാക്കിയതിലൂടെ സി.പി.എം വ്യത്യസ്തതയുള്ള സംശുദ്ധ പാർട്ടിയാണെന്ന് തെളിയിച്ചതായും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |