തൃശൂർ: എത്രയോ പേർക്ക് കൊവിഡ് പിടിപെട്ടിട്ടുണ്ടെന്നും നടൻ മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം സമ്മേളനം നടക്കുന്ന ജില്ലകളെ കൊവിഡ് നിയന്ത്രണങ്ങളുള്ള കാറ്റഗറിയിൽ നിന്നും ഒഴിവാക്കിയെന്ന പ്രതിപക്ഷനേതാവിന്റെ വിമർശനത്തിനായിരുന്നു കോടിയേരിയുടെ മറുപടി. കൊവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും നിശ്ചയിച്ചത് സർക്കാരാണ്. സി.പി.എം സമ്മേളനം നടത്തുന്നതിനായി സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളിലോ കാറ്റഗറി നിർണയത്തിലോ ഇടപെട്ടിട്ടില്ല. സി.പി.എമ്മിന്റെ ആളുകൾക്കുതന്നെ രോഗം പടർത്തണം എന്ന ആഗ്രഹം സി.പി.എമ്മിനുണ്ടാകുമോ? സന്നദ്ധപ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങാനാണ് പ്രവർത്തകരോട് പാർട്ടി ആഹ്വാനം ചെയ്തിട്ടുള്ളത്.
മാസ്‌ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയവയെല്ലാം പാലിച്ചാണ് സമ്മേളനത്തിൽ എല്ലാവരും പങ്കെടുക്കുന്നത്. പ്രതിനിധികളുടെ എണ്ണം കുറച്ചു. 400 പ്രതിനിധികൾ പങ്കെടുക്കേണ്ട ജില്ലാ സമ്മേളനത്തിൽ 150പേർ മാത്രമാണുള്ളത്. സംസ്ഥാന സമ്മേളനവും അത്തരത്തിലാകും ക്രമീകരിക്കുക. കാസർകോടും തൃശൂരും കൊവിഡ് പ്രശ്‌ന ബാധിത കാറ്റഗറിയിലില്ല. അടുത്ത ആഴ്ച സമ്മേളനം നടക്കേണ്ട ആലപ്പുഴയാണ് ഈ കാറ്റഗറിയിലുള്ളത്.
ആലപ്പുഴയിൽ എന്തുവേണമെന്ന് തീരുമാനിക്കും. പൊതുപരിപാടികൾ എല്ലാം വേണ്ടെന്നുവച്ചു. അതെല്ലാം വെർച്വലാക്കി. ജില്ലാ സമ്മേളനങ്ങൾ എല്ലാ രീതിയിലുമുള്ള നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വസ്തുതകൾ പഠിച്ച ശേഷം വേണം പ്രതികരിക്കാൻ. ലോക് ഡൗൺ ദിവസമായ ഞായറാഴ്ചയിലെ സമ്മേളന നടത്തിപ്പിനെ കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.
ഹൈക്കോടതി വിധി തൃശൂരിന് ബാധകമല്ലെന്ന് കോടിയേരി
ഹൈക്കോടതി വിധി തൃശൂരിന് ബാധകമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇന്നലെയുണ്ടായ ഹൈക്കോടതി വിധിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെ ഭാഗം കേൾക്കാതെയാണ് കോടതി വിധിയുണ്ടായത്. കോടതി വിധിയെ ബഹുമാനിക്കാനാണ് കാസർകോട് ഇന്നലെ നടപടികൾ പൂർത്തിയാക്കിയത്. ഇന്ന് ഉച്ചയോടെ തൃശൂരിലെ സമ്മേളന നടപടികൾ പൂർത്തിയാക്കും. ആലപ്പുഴ ജില്ലാസമ്മേളനം സംബന്ധിച്ച് പിന്നീട് തീരുമാനം എടുക്കുമെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |