തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും തിങ്കളാഴ്ചത്തേക്കാൾ സ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചെന്നും മകൻ ബിനോയ് കോടിയേരി പറഞ്ഞു.
ഭാര്യ വിനോദിനിയും സഹായി റിജുവുമാണ് അദ്ദേഹത്തിനൊപ്പം ആശുപത്രിയിലേക്ക് പോയതെങ്കിലും പിന്നീട് ഇളയ മകൻ ബിനീഷ് കോടിയേരിയും കുടുംബവും ചെന്നൈയിലെത്തി. ആരോഗ്യം മെച്ചപ്പെടുന്നതിന് അനുസരിച്ച് ഒരാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്തെ സി.പി.എം നേതാക്കൾ ചെന്നൈയിലേക്ക് പോകുമെന്നാണ് വിവരം.
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിക്കാൻ ചെന്നൈയിലെത്തിയ മന്ത്രിമാരായ ജി.ആർ. അനിലും പി. പ്രസാദും കോടിയേരിയുമായും അതേ ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയ മന്ത്രി കെ. കൃഷ്ണൻ കുട്ടിയുമായും കൂടിക്കാഴ്ച നടത്തി. കോടിയേരിയുടെ കുടുംബാംഗങ്ങളെ കാണാനാണ് ശ്രമിച്ചതെങ്കിലും അദ്ദേഹത്തെ കാണാൻ ഡോക്ടർമാർ അനുവാദം നൽകിയെന്ന് മന്ത്രി ജി.ആർ. അനിൽ കേരളകൗമുദിയോട് പറഞ്ഞു. 15 മിനിട്ടോളം കോടിയേരിയുമായി സംസാരിച്ച ശേഷമാണ് ഇരു മന്ത്രിമാരും ആശുപത്രി വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |