കോഴിക്കോട്: ഡി.സി.സി അദ്ധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ചതിനു പിറകെ ചാനൽ ചർച്ചയിൽ പരസ്യവിമർശനമുയർത്തിയതിന്റെ പേരിൽ സസ്‌പെൻഷനിലായ കെ.പി.സി.സി നിർവാഹക സമിതിയംഗം കെ.പി. അനിൽകുമാർ,കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്ന് ആവർത്തിച്ചു.
പാർട്ടി പ്രവർത്തകരുടെ വികാരമുൾക്കൊണ്ടാണ് കാര്യങ്ങൾ തുറന്നു പറഞ്ഞതെന്നും വ്യക്തമാക്കി.
ഡി.സി.സി പ്രസിഡന്റുമാരെ തീരുമാനിക്കുന്നതിൽ ആരോടാണ് ചർച്ച ചെയ്തതെന്ന് അറിയില്ല. അച്ഛനും അമ്മയ്ക്കും വയസ്സായി എന്ന് പറഞ്ഞു അവരോട് ചോദിക്കാതെ തീരുമാനം എടുക്കാമോ ?. അതാണ് ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും കാര്യത്തിൽ നടന്നത്. കോഴിക്കോട്ട് കോൺഗ്രസിന്റെ അവസ്ഥ തീരെ മോശമായി മാറിയതിന് കാരണക്കാരൻ എം.കെ.രാഘവനാണ്.
ഗ്രൂപ്പില്ലാത്ത ആരും പട്ടികയിലില്ല. സംഘടനാ സംവിധാനത്തേക്കാൾ വലുത് എം.പി, എം.എൽ.എ രാഷ്ട്രീയമാണെന്ന സ്ഥിതിയായി കോൺഗ്രസിൽ. പാർട്ടി സംവിധാനം നോക്കുകുത്തിയായി മാറി. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ചർച്ച ചെയ്യാൻ ഒരു യോഗം പോലും വിളിച്ചിട്ടില്ല. അതുകൊണ്ടാണ് കാര്യങ്ങൾ വെട്ടിത്തുറന്ന് പറയേണ്ടി വന്നത്
വിശദീകരണം പോലും ചോദിക്കാതെയാണ് സസ്‌പെൻഷൻ നടപടി. ഇതിനെതിരെ എ.ഐ.സി.സി ക്ക് പരാതി നിൽകും. എ.ഐ.സി.സി അംഗമായ എനിക്കെതിരെ നടപടിയെടുക്കാൻ എ.ഐ.സി.സിയുടെ അംഗീകാരം വേണ്ടേ?.തന്നേക്കാൾ രൂക്ഷമായി വിമർശനമുന്നയിച്ച ഉമ്മൻചാണ്ടിക്കെതിരെ നടപടി എടുക്കാനാവുമോ ?.
കെ. സുധാകരനും വി.ഡി. സതീശനും മുമ്പ് പാർട്ടി നേതൃത്വത്തെ വിമർശിച്ചത്രയൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഗ്രൂപ്പിന്റെ അതിപ്രസരം എന്ന് പറഞ്ഞാണ് ഈ നേതൃത്വം വന്നത്. ഇപ്പോൾ പഴയതിനേക്കാൾ മോശമായി അവസ്ഥ.
നിയമസഭാ തിരഞ്ഞെടുപ്പിലും കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും രാഘവന്റെ ഇംഗിതം നടപ്പാക്കിയതാണ് കോഴിക്കോട്ട് കോൺഗ്രസിന്റെ കനത്ത തോൽവിയ്ക്ക് ഇടയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |