തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടനയിൽ എം.പിമാർക്കും എം.എൽ.എമാർക്കും പുറമേ, വർഷങ്ങളായി ഭാരവാഹി സ്ഥാനങ്ങളിൽ തുടരുന്നവരെയും ഒഴിവാക്കണമെന്ന നിർദ്ദേശം പരിഗണനയിൽ. നെയ്യാർ ഡാമിൽ ആരംഭിച്ച ഡി.സി.സി പ്രസിഡന്റുമാരുടെ ശില്പശാലയ്ക്കിടെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നടത്തിയ ചർച്ചയിൽ ഇക്കാര്യം സജീവമായി ഉയർന്നു.
നിശ്ചിത വർഷം തുടർച്ചയായി ഭാരവാഹികളായിരുന്നവരെ മാറ്റിനിറുത്താനാണ് നിർദ്ദേശം . എത്ര വർഷം വരെ ഇതിന് മാനദണ്ഡമാക്കണമെന്ന് വിശദമായ ചർച്ചകൾക്ക് ശേഷം തീരുമാനിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ തുടർച്ചയായി രണ്ട് ടേം സെക്രട്ടറിമാരാകുന്നവർക്ക് മൂന്നാം ടേമിന് നിയന്ത്രണമുണ്ട്. സി.പി.എമ്മിൽ രണ്ട് ടേമാണ് . സി.പി.ഐയിൽ മൂന്നാം ടേമിലും തുടരണമെങ്കിൽ സംസ്ഥാന കൗൺസിലിൽ മൂന്നിൽ രണ്ട് പേർ അംഗീകരിക്കണം. സി.പി.ഐ സംസ്ഥാന കൗൺസിലിലും തുടർച്ചയായി രണ്ട് ടേം അംഗങ്ങളായിരുന്നവരെ ഒഴിവാക്കും. സി.പി.എം കമ്മിറ്റികളിലെ അംഗങ്ങൾക്ക് ടേം നിബന്ധന നിർബന്ധമാക്കിയിട്ടില്ല.
കെ.പി.സി.സിയിൽ മുപ്പതും നാല്പതും വർഷങ്ങളായി ഏതെങ്കിലും ഭാരവാഹിസ്ഥാനത്ത് തുടർന്നവരുണ്ട്. ഇത്തരക്കാരെ ഒഴിവാക്കി ഇതുവരെ അവസരം കിട്ടാത്ത, കഴിവുള്ളവരെ ഉൾപ്പെടുത്തണമെന്ന ആവശ്യമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരെ മാറ്റിനിറുത്തുന്നതിലും കൂടുതൽ ചർച്ചകൾക്ക് ശേഷമേ തീരുമാനമെടുക്കൂ.ഉമ്മൻ ചാണ്ടിയുമായും ചെന്നിത്തലയുമായുള്ള ചർച്ച ഇനി 15നാണ് .
ഡി.സി.സി പ്രസിഡന്റുമാരുടെ പ്രവർത്തനത്തിന് ദിശാബോധം നൽകാനാണ് നെയ്യാർഡാമിലെ ശില്പശാല. വിഷയങ്ങളിൽ ഇടപെടേണ്ട രീതി, സംഘടനാശാക്തീകരണത്തിനുള്ള ഇടപെടലുകൾ, ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിലാണ് ക്ലാസ്സുകൾ . പ്രതിപക്ഷനേതാവ് വി.ഡി. സതീശനും , കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമടക്കമുള്ളവരാണ് ക്ലാസ്സുകൾ നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |