കണ്ണൂർ: പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും തിരുവനന്തപുരം- കാസർകോട് സെമി ഹൈസ്പീഡ് റെയിൽ (സിൽവർലൈൻ) പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ കല്ലിടൽ ഏറെക്കുറെ പൂർത്തിയായ കണ്ണൂർ ജില്ലയിൽ സാമൂഹ്യാഘാത പഠനത്തിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം, മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം, ഭൂമിയുടെ അളവ്, സർക്കാർ ഭൂമി എത്ര, സ്വകാര്യ ഭൂമി എത്ര, വീടുകൾ, കോളനികൾ, മറ്റു പൊതു ഇടങ്ങൾ തുടങ്ങിയവയെല്ലാം പഠനത്തിൽ കണ്ടെത്തും. ഏറ്റെടുക്കുന്ന ഭൂമി കൃത്യമായും പദ്ധതിക്ക് ആവശ്യമായതാണോ, പദ്ധതി എത്രത്തോളംസാമൂഹ്യാഘാതം ഉണ്ടാക്കും, അത് പരിഹരിക്കാനുള്ള ചെലവ് എത്ര തുടങ്ങിയവയും പഠിക്കും. വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ സാമൂഹ്യാഘാത പഠനം നിർബന്ധമാണ്. നൂറ് ദിവസത്തിനകം പഠനം പൂർത്തിയാക്കും.
കണ്ണൂരിൽ സിൽവർ ലൈൻ
റെയിൽപ്പാത കടന്നുപോകുന്നത്- 61.7 കി. മീറ്റർ
19 വില്ലേജുകളിലായി ഏറ്റെടുക്കുന്ന ഭൂമി- 100 ഹെക്ടർ
കല്ലിടൽ പൂർത്തിയായത്- 9 വില്ലേജുകൾ
കല്ലിടൽ പൂർത്തിയായ ദൂരം- 26.8 കി. മീറ്റർ
കല്ലിടൽ പൂർത്തിയായ വില്ലേജുകൾ
ചെറുകുന്ന്, ചിറക്കൽ, കണ്ണപുരം, പാപ്പിനിശ്ശേരി, വളപട്ടണം, ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |