തിരുവനന്തപുരം: കേന്ദ്ര നിയമപ്രകാരമുള്ള നഷ്ടപരിഹാരം പൂർണമായി നൽകുകയും പുനരധിവാസം ഉറപ്പാക്കുകയും ചെയ്ത ശേഷമേ സിൽവർലൈൻ പദ്ധതിക്കായി ഭൂമിയേറ്റെടുക്കൂവെന്ന് കെ-റെയിൽ എം.ഡി വി.അജിത്കുമാർ.
പദ്ധതി മരവിപ്പിച്ചിട്ടില്ല. കല്ലിട്ട സ്ഥലങ്ങളിൽ സാമൂഹ്യാഘാത പഠനത്തിന് ശേഷം മറ്റിടങ്ങളിൽ ജിയോടാഗിംഗ് ഉപയോഗിച്ചുള്ള പഠനം തുടങ്ങും. രണ്ടു വർഷം കൊണ്ട് ഭൂമിയേറ്റെടുത്താൽ പദ്ധതി അഞ്ചു വർഷത്തിനകം പൂർത്തിയാക്കുമെന്നും 'ജനസമക്ഷം സിൽവർ ലൈൻ' എന്ന തത്സമയ സംവാദ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
സിൽവർലൈൻ ഓടിത്തുടങ്ങിയാൽ മൂന്നാം വർഷം ലാഭകരമാവും. ഇരുപത് വർഷം കൊണ്ട് വായ്പയുടെ മുതലും പലിശയും അടച്ചു തീരും. ഭൂമിയേറ്റെടുക്കലിനും മറ്റുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയ പലിശയില്ലാത്ത വായ്പകൾ അതിനുശേഷം തിരിച്ചടയ്ക്കാം. സിൽവർലൈനിന് കുറഞ്ഞ ചെലവിൽ സോളാർ വൈദ്യുതി വാങ്ങും. ആധുനിക സാങ്കേതികവിദ്യ, കുറഞ്ഞ ഇന്ധന ഉപയോഗം, ഉയർന്ന വേഗത, സുരക്ഷിതത്വം എന്നിവയെല്ലാം പരിഗണിച്ചാവും ട്രെയിൻ വാങ്ങുക. ട്രെയിനുകളിൽ 360ഡിഗ്രി തിരിയുന്ന സീറ്റുകൾ, വൈഫൈ എന്നിവയുണ്ടാവും. 27സെറ്റ് ട്രെയിനുകളാണ് വേണ്ടത്.
ശരാശരി വേഗത 135 കിലോ മീറ്റർ
സ്വകാര്യ ഭൂമിയുടെ മദ്ധ്യഭാഗത്തു കൂടിയാണ് അലൈൻമെന്റെങ്കിലോ, ശേഷിക്കുന്ന ഭൂമി ഉടമയ്ക്ക് ഉപകാരമില്ലാത്തതാണെങ്കിലോ ബാക്കി ഭൂമി കൂടി സർക്കാർ ഏറ്റെടുക്കും. ട്രാക്കുകളിൽ മനുഷ്യരും മൃഗങ്ങളും മുറിച്ചുകടക്കാതിരിക്കാൻ ഇരുമ്പു വേലി കെട്ടും. വെള്ളത്തിന്റെ ഒഴുക്ക് തടയില്ല. കണ്ടൽക്കാടുകളടക്കം സംരക്ഷിക്കും. നിലവിലെ ഇരട്ട റെയിൽവേ പാതയുടെ മൂന്നും നാലും ലൈനുകളാണ് സിൽവർലൈൻ. 11സ്റ്റേഷനുകളിൽ 9 ഇടത്ത് രണ്ടു മിനിറ്റ് വീതം ട്രെയിൻ നിറുത്തും. ഇതോടെ ശരാശരി വേഗത 135കിലോമീറ്ററായിരിക്കും. നിലവിൽ റെയിൽവേയുടെ ശരാശരി വേഗത 55കിലോമീറ്ററാണ്.
50വർഷം കഴിഞ്ഞ് കേന്ദ്രത്തിന് പദ്ധതി കൈമാറണം. ഇക്കാലം കൊണ്ട് കേരളത്തിൽ
വൻതോതിൽ നിക്ഷേപവും വ്യവസായവും ജോലി സാദ്ധ്യതകളുമുണ്ടാവും. എല്ലാ എയർപോർട്ടുകളുമായും ബസ് സർവീസുകൾ വഴി കണക്ടിവിറ്റിയുണ്ടാവും.
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാവുന്നതോടെ റെയിൽവേയ്ക്ക് ചരക്കുനീക്കത്തിലൂടെ വരുമാനം ഉയരും. അതിനാൽ സിൽവർലൈൻ റെയിൽവേയെ നഷ്ടത്തിലാക്കില്ലെന്നും എം.ഡി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |