തിരുവനന്തപുരം: സമുദായങ്ങളെ തമ്മിലടിപ്പിച്ച് ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കാൻ സർവകക്ഷികളുടെയും സാമുദായിക മതമേലദ്ധ്യക്ഷന്മാരുടെയും യോഗം സർക്കാർ വിളിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു. കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാനുള്ള ബോധപൂർവ ശ്രമം ചില കേന്ദ്രങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തീവ്ര നിലപാടുകൾ ചാലിച്ച് ചർച്ചയാക്കുന്നത്.
ഒരു വിഭാഗം ന്യൂനപക്ഷത്തിൽ നുഴഞ്ഞു കയറി കരുത്താർജ്ജിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ഒഡിഷയിൽ ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് പിഞ്ചു കുട്ടികളെയും തീയിട്ടു കൊന്നതും വയോധികനായ ഫാദർ സ്റ്റാൻ സ്വാമിയെ കള്ളക്കേസിൽ കുടുക്കി ഇല്ലാതാക്കിയതുമായ നിരവധി ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. സംസ്ഥാനത്തിന്റെ ഐക്യത്തെ ബാധിക്കുന്ന ഗുരുതരസ്ഥിതിയിലേക്ക് നീങ്ങിയിട്ടും സർക്കാരും മുഖ്യമന്ത്രിയും മൗനത്തിലാണ്. ഗോവ ഗവർണ്ണർ പദവി മറന്ന് എരിതീയിൽ എണ്ണപകരുകയാണെന്നും സുധാകരൻ പറഞ്ഞു.
ബി.ജെ.പി വർഗീയത ആളിക്കത്തിക്കുന്നു: ചെന്നിത്തല
പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ പേരിൽ ബി.ജെ.പി ഇവിടെയും വർഗീയത ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള കാരണങ്ങൾ കണ്ടെത്താൻ ബി.ജെ.പി ബോധപൂർവം ശ്രമിക്കുകയാണ്. പി.എസ്. ശ്രീധരൻ പിള്ളയുടെ പ്രസ്താവന ഗവർണറുടെ കസേരയ്ക്ക് യോജിച്ചതല്ല. മതേതരത്വത്തിന് പേരുകേട്ട കേരളത്തിൽ സമാധാനാന്തരീക്ഷം കളങ്കപ്പെടുത്താൻ നോക്കുന്ന ബി.ജെ.പിയെ ഒരുമിച്ച് നിന്ന് നേരിടണം. ഗോൾവാൾക്കറുടെ ചരിത്രം പഠിപ്പിക്കാൻ താത്പര്യമെടുക്കുന്ന പിണറായി വിജയന്റെ വൈസ് ചാൻസലറാണ് ഇന്ന് കേരളത്തിലുള്ളത്. ഗാന്ധിയുടെയും നെഹ്റുവിന്റെയും സ്മരണകളെ പോലും ഭയക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ചരിത്രത്താളുകളിൽ നിന്ന് നെഹ്റുവിനെയും ഗാന്ധിയെയും തുടച്ചു മാറ്റാനാണ് ബി.ജെ.പിയുടെ പ്രയത്നം. ഇതേ നയമാണ് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
ബിഷപ്പിന് പി.ജെ. ജോസഫിന്റെ പിന്തുണ
തൊടുപുഴ: പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ രംഗത്തെത്തി. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയാണ് ബിഷപ്പ് പ്രതികരിച്ചതെന്ന് ജോസഫ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു. വിശ്വാസികളോട് ഇത്തരം വിപത്തിൽപ്പെടാതെ ജാഗരൂഗരായി ഇരിക്കാനുള്ള നിർദേശമാണ് ബിഷപ്പ് നൽകിയത്. അതിനെ ഒരു സമുദായത്തിനെതിരെയുള്ള പ്രസ്താവനായി കാണേണ്ടതില്ല. ബിഷപ്പ് ഹൗസിലേക്കുള്ള മാർച്ച് തെറ്റിദ്ധാരണയുടെ പേരിൽ നടത്തിയതാണ്. അത്തരം പ്രവണതകൾ ശരിയല്ല. സഹകരണത്തിന്റെ അന്തരീക്ഷം നിലനിറുത്തണമെന്നും ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |