തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണം നടത്തി സത്യം തെളിയുന്നത് വരെ മുഖ്യമന്ത്രിക്കെതിരായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആരോപണങ്ങളിലൊന്നിനു പോലും മുഖ്യമന്ത്രിക്ക് മറുപടിയുണ്ടായില്ല. ആരോപണങ്ങൾ വർഗീയവത്കരിച്ച് രക്ഷപ്പെടാനാണ് സർക്കാർ നിയമസഭയിൽ ശ്രമിച്ചത്. ആറന്മുള കണ്ണാടിയുള്ള ബാഗിന് എന്തിനാണ് ഡിപ്ലോമാറ്റിക് പരിരക്ഷ?. ബാഗ് മറന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണ്. മറന്നുപോയ ബാഗ് കോൺസുൽ ജനറൽ വഴി കൊടുത്തയച്ചതായി എം.ശിവശങ്കർ പറഞ്ഞിട്ടുണ്ട്. സ്വപ്‌നക്കേസിൽ വിജിലൻസ് ഡയറക്ടറെ മാറ്റിയതിലും മുഖ്യമന്ത്രി മിണ്ടിയിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആക്ഷേപം ഉന്നയിച്ച ഷാജ് കിരണിനെ അറസ്റ്റ് ചെയ്യാത്തതെന്താണ്. മകൾക്കെതിരായ പരാമർശങ്ങളോട് മുഖ്യമന്ത്രി ക്ഷോഭിച്ചു. എന്നാൽ മാത്യു കുഴൽനാടൻ അതിന് തെളിവ് നൽകി. ഇനി മുഖ്യമന്ത്രിയാണ് മറുപടി നൽകേണ്ടത്.
പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ 20 മന്ത്രിമാരുണ്ടായിട്ടും ഇടതുപക്ഷത്ത് നിന്ന് ആരുമെത്തിയില്ലെന്നത് അദ്ഭുതമാണ്. മോദിയെ പിണക്കിയാൽ അന്വേഷണം ശക്തമാകുമെന്ന് ഭയന്നാണോ ഇതെന്ന് സർക്കാർ പറയണം.- സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത് തൊണ്ടതൊടാതെ വിഴുങ്ങില്ല: കെ. സുധാകരൻ
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിയമസഭയിലെ വിശദീകരണം തൊണ്ട തൊടാതെ വിഴുങ്ങാൻ സാദ്ധ്യമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു. പ്രതിപക്ഷമുന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാതെ മുഖ്യമന്ത്രി തെന്നിമാറുന്നത് മടിയിൽ കനമുള്ളത് കൊണ്ടാണോ. സ്വർണ്ണക്കടത്ത്, കറൻസി കടത്ത് തുടങ്ങിയവയിൽ ഹൈക്കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. അതിനോട് മുഖ്യമന്ത്രി മുഖം തിരിക്കുകയാണ്. സ്വപ്നയുടെ രഹസ്യമൊഴി കളവെങ്കിൽ നിയമനടപടി സ്വീകരിക്കാത്തതെന്തുകൊണ്ടെന്ന ചോദ്യത്തിനും മറുപടിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |