തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം മുടങ്ങി. മാസം പിറന്നിട്ട് ദിവസം 20 ആയിട്ടും പെൻഷൻ വിതരണം തുടങ്ങാൻ സർക്കാരിന് കഴിഞ്ഞില്ല.
സഹകരണ സംഘങ്ങൾ വഴിയായിരുന്നു പെൻഷൻ വിതരണം. സർക്കാരും സഹകരണ സംഘങ്ങളും തമ്മിലുള്ള എം.ഒ.യു പുതുക്കിയിട്ടില്ല. മാർച്ചിൽ എം.ഒ.യു കാലാവധി കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുവാദത്തോടെ കഴിഞ്ഞ രണ്ടു മാസത്തേയും പെൻഷൻ തുക സഹകരണ സംഘങ്ങളിൽ എത്തിച്ചിരുന്നു. പുതിയ സർക്കാർ മേൽ നടപടികൾ സ്വീകരിക്കാത്തതിനാലാണ് പെൻഷൻ മുടങ്ങിയിരിക്കുന്നത്.
ഇനി എല്ലാം ആദ്യം മുതൽ തുടങ്ങണം. പെൻഷൻ ഫയൽ ഗതാഗഗത വകുപ്പ് ധന വകുപ്പിന് അയച്ചിരിക്കുകയാണ്. അവിടെ നിന്ന് സഹകരണ വകുപ്പിൽ പോകണം. പിന്നെ കേരള ബാങ്കിൽ പോകണം. അവിടെ പുതിയ കരാറുണ്ടാക്കാനുള്ള വ്യവസ്ഥകൾ ചർച്ച ചെയ്തു തീരുമാനിക്കണം. പിന്നീട് മൂന്നു വകുപ്പുകളും കൂടിയാലോചിച്ച് അന്തിമ തീരുമാനമെടുക്കണം. ഒരാഴ്ചയെങ്കിലുമെടുക്കും നൂലാമാലകൾ തീരാൻ. കൊവിഡ് കാലത്ത് മരുന്നു വാങ്ങാൻ പോലും ബുദ്ധിമുട്ടാണെന്ന് പെൻഷൻകാർ പരാതി പറയുന്നു. കുടുംബപെൻഷൻ വാങ്ങുന്നവർക്കാണ് ഏറെ പ്രയാസം.
ശമ്പള പരിഷ്കാര ചർച്ച ഇന്ന് മുതൽ
കെ.എസ്.ആർ.ടിസി ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കാനുള്ള ചർച്ച ഇന്ന് ആരംഭിക്കും. ജീവനക്കാരുമായുള്ള പുതിയ കരാർ രൂപീകരണത്തിന്റെ ചർച്ചയും നടക്കും.
2010ൽ ആണ് മുമ്പ് ശമ്പള പരിഷ്കരണം നടന്നത്. 2015ൽ സേവനവേതന പരിഷ്കരണത്തിന് ശ്രമം ഉണ്ടായെങ്കിലും നീട്ടിവയ്ക്കുകയായിരുന്നു.
കോർപ്പറേഷന്റെ നവീകരണത്തിന് അനുയോജ്യമായ രീതിയിലാവും പുതിയ കാരാർ. സ്വിഫ്ട് ഉൾപ്പെടെയുള്ള പദ്ധതികളുടെ വിജയത്തിന് തൊഴിലാളികളുടെ പിന്തുണ ആവശ്യമാണ്.
ഹിതപരിശോധനയിൽ അംഗീകാരം ലഭിച്ച കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ ( സി. ഐ. ടി. യു), ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ ( ടി. ഡി. എഫ് ) , കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് ( ബി. എം. എസ് )എന്നീ സംഘടനകളുടെ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുക്കുക. പ്രതിപക്ഷ സംഘടനകൾ സ്വിഫ്ട് ഉൾപ്പെടെയുള്ള പരിഷ്കാരങ്ങളെ എതിർക്കുന്നവരാണ്. അതുകൊണ്ടു തന്നെ സമവായം പെട്ടെന്നുണ്ടാകാൻ സാദ്ധ്യതയില്ല
ഒരു വർഷമായി സർക്കാർ സഹായത്തോടെയാണ് ശമ്പളം നൽകുന്നത്. ഈ സാഹചര്യത്തിൽ ശമ്പളത്തിൽ വൻ വർദ്ധനയ്ക്ക് ധനവകുപ്പ് തയ്യാറാകില്ല. മന്ത്രി
ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചർച്ചയിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും ഉന്നതോദ്യോഗസ്ഥരും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |