തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ആശ്രിത നിയമനത്തെ ചൊല്ലി തൊഴിലാളി സംഘടനകളും മാനേജ്മെന്റും തമ്മിൽ തർക്കം. ശമ്പള പരിഷ്കരണ ചർച്ചയ്ക്കിടെയാണ് അർഹരായവർക്ക് ഉടൻ ആശ്രിത നിയമനം നടത്തണമെന്ന് അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടത്. എന്നാൽ, എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഇതിന് അനുകൂലമായല്ല പ്രതികരിച്ചത്. എം.ഡി ബിജു പ്രഭാകർ പങ്കെടുക്കുന്ന ചർച്ചയിൽ വിഷയമെടുക്കാമെന്ന ധാരണയിൽ മാറ്റിവച്ചു.
342 പേരാണ് ആശ്രിതനിയമനത്തിന് കാത്തിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ആരേയും നിയമിച്ചിട്ടില്ല. കൊവിഡ് പ്രതിസന്ധിയിൽ ബസ് സർവീസ് കുറവായതിനാൽ വരുമാനനഷ്ടം കണക്കിലെടുത്ത് ആകെയുള്ള ജീവനക്കാരിൽ നാലായിരം പേരെ താത്കാലികമായി ജോലിയിൽ നിന്ന് മാറ്റി നിറുത്താനുള്ള നിർദേശം സർക്കാരിന് സമർപ്പിച്ച് കാത്തിരിക്കുകയാണ് മാനേജ്മെന്റ്. നിലവിൽ 2500–3200 സർവീസുകൾ മാത്രമാണ് നടത്താനാവുന്നത്. അതിനിടെയാണ് തൊഴിലാളി സംഘടനകളുടെ ഈ ആവശ്യം.
4000 പേരെ മാറ്റി നിറുത്തുമ്പോൾ
4000 ജീവനക്കാരെ മാറ്റി നിറുത്തിയാൽ മാസം 18 കോടി ശമ്പളയിനത്തിൽ കുറയും
പകുതി ശമ്പളം നൽകിയാൽ 9 കോടി കുറയ്ക്കാനാകും.
238 സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ട് 37 ലക്ഷം രൂപ ലാഭിക്കും.
പകരം മെക്കാനിക്, കണ്ടക്ടർ വിഭാഗത്തിലുള്ളവരെ ഈ ജോലിക്ക് നിയോഗിക്കും
ജീവനക്കാർക്ക് 12 പാസ്
ജില്ലയ്ക്ക് പുറത്തു ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇപ്പോഴുള്ള 6 പാസ് എന്നത് 12 ആക്കി വർദ്ധിപ്പിക്കാൻ ധാരണയായി. ജില്ലയ്ക്കകത്ത് ജോലി ചെയ്യുന്നവർക്ക് നിലവിലെ 12 പാസുകൾ തുടരും. ബസ് അപകടം, ബ്രേക്ക് ഡൗൺ തുടങ്ങിയ കാരണങ്ങളാൽ ഏതെങ്കിലും ഡിപ്പോയിൽ കാത്തിരിക്കേണ്ടിവരുന്ന ജീവനക്കാർക്ക് ഒരു ദിവസത്തെ ഹാജർ അനുവദിക്കും. അവയവം ദാനം ചെയ്യുന്ന, സ്വീകരിക്കുന്ന സർക്കാർ ജീവനക്കാർക്ക് നൽകുന്ന സ്‌പെഷ്യൽ ലീവ് കെ.എസ്.ആർ.ടി.സിയിലും നടപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |