തിരുവനന്തപുരം: സഹകരണബാങ്കിൽ നിന്ന് പണം ലഭിക്കാതായതോടെ കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണം വീണ്ടും മുടങ്ങി. മാസം പകുതി പിന്നിട്ടിട്ടും പെൻഷൻ കിട്ടായതോടെ വാർദ്ധ്യക്യത്തിന്റെ അവശതയിൽ ഉഴറുന്നവർ ദുരിതത്തിലായി. മരുന്നുവാങ്ങാൻ പോലും കടം വാങ്ങേണ്ട അവസ്ഥയിലാണെന്ന് ചെറിയ തുക വാങ്ങുന്ന കുടുംബ പെൻഷൻകാർ പറയുന്നു. എന്നാൽ ധനവകുപ്പിൽ നിന്ന് ലഭിക്കേണ്ട കുടിശിക ഉയർന്നതാണ് പെൻഷൻ മുടങ്ങാൻ കാരണമെന്ന് സഹകണ ബാങ്ക് അധികൃതർ പറഞ്ഞു. എന്നാൽ ധനവകുപ്പ് പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ ഗതാഗതവകുപ്പ് നീക്കാത്തതാണ് തടസമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
പെൻഷൻകാർക്ക് സഹകരണസംഘങ്ങളിൽ നിന്ന് തുക അനുവദിക്കുന്നതിന് കേരള സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്കും കെ.എസ്.ആർ.ടി.സിയും സർക്കാരും തമ്മിൽ ആഗസ്റ്റ് 6ന് എം.ഒ.യു ഒപ്പിടാൻ ഉത്തരവായിരുന്നു. ഇതനുസരിച്ച് 2021 ജൂലായ് മുതൽ 2022 ജൂൺവരെ നേരത്തെ പ്രൈമറി അഗ്രികൾച്ചറൽ സഹകരണ സംഘങ്ങളിൽ നിന്ന് പെൻഷൻ നൽകുന്നതിന് കെ.എസ്.ആർ.ടി.സിക്ക് തുക വായ്പയായി നൽകും. തിരികെ 8.5 ശതമാനം പലിശ നിരക്കിൽ ആറ് മാസത്തെ ഇടവേളകളിൽ സംഘങ്ങൾക്ക് കെ.എസ്.ആർ.ടി.സി തിരിച്ചടയ്ക്കും. മുമ്പ് 10 ശതമാനം പലിശ ആയിരുന്നത് 8.5 ആക്കി കുറച്ചാണ് കരാറിൽ ഏർപ്പെട്ടത്.
അതേസമയം ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിനു മുന്നിലും യൂണിറ്ര് ഓഫീസുകളിലും സമരം ചെയ്യാനാണ് പെൻഷൻകാരുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |