തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ ജനങ്ങളെ വലയ്ക്കുന്ന പ്രവണത തുടർന്നാൽ കെ.എസ്.ആർ.ടി.സിയെ അവശ്യ സർവീസായി പ്രഖ്യാപിക്കുന്നതു പരിഗണിക്കുമെന്നു മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഘടനകളുടെ ഈ പ്രവണത കൈയ്യും കെട്ടി നോക്കി നിൽക്കാനാകില്ല. ഇതു തുടരാനാണ് തീരുമാനമെങ്കിൽ സർക്കാർ നിയമനിർമ്മാണത്തിലേക്കു പോകും. അവശ്യ സർവീസായി പ്രഖ്യാപിച്ചാൽ ഇതു ഗുരുതര കുറ്റകൃത്യമാകും. കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള സർക്കാരിന്റെ ശ്രമത്തിനിടെയുള്ള യൂണിയനുകളുടെ പണിമുടക്ക് അംഗീകരിക്കാനാകില്ല.
സർക്കാരിനു 30 കോടിയുടെ അധിക ബാധ്യത വരുന്ന ശമ്പള പരിഷ്കരണമാണ് യൂണിയനുകൾ മുന്നോട്ടു വച്ചത്. അതു ചർച്ച ചെയ്യാൻ 30 മണിക്കൂർ സമയം പോലും നൽകിയില്ല. സമരത്തിനു യാതൊരു ന്യായീകരണവുമില്ല. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചർച്ചകളുമായി സർക്കാർ തൽക്കാലം മുന്നോട്ടുപോകില്ല. സർക്കാരിന്റെ അഭ്യർഥന ജീവനക്കാർ മാനിച്ചില്ല.
കെ.എസ്.ആർ.ടി.സിക്ക് ഒരു രൂപ പോലും വരുമാനമില്ലാത്ത സമയത്തു പോലും ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകി. അങ്ങനെയുള്ള സർക്കാരിനെ മുൾമുനയിൽ നിറുത്തി കാര്യം കാണാൻ ശ്രമിക്കുന്നതു ശരിയാണോയെന്നു ചിന്തിക്കണം. ജീവനക്കാരുടെ സംഘടനകളും സർക്കാരും തമ്മിലുള്ള തർക്കത്തിൽ ജനങ്ങളെ ബന്ധിയാക്കിയതു ശരിയല്ല. സ്‌കൂൾ തുറക്കുകയും ശബരിമല സീസൺ ആരംഭിക്കുകയും ചെയ്ത സമയത്തുള്ള പണിമുടക്ക് അനുചിതമാണ്. പൊതുജനങ്ങൾ സമരം അംഗീകരിക്കില്ല. നവംബർ മാസത്തെ ശമ്പള വിതരണത്തിനു മുമ്പ് ശമ്പള പരിഷ്‌കരണ വിഷയത്തിൽ പരിഹാരമുണ്ടാക്കാമെന്നു വ്യക്തമാക്കിയിട്ടും, സമരവുമായി സംഘടനകൾ മുന്നോട്ടു പോവുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയിലെ ഡയസ്നോൺ വിവാദമായി
പണിമുടക്കിയ ജീവനക്കാർക്കെതിരെ ഡയസ്നോൺ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് തീരുമാനത്തെ ചൊല്ലിയും വിവാദം. ഡയസ്നോൺ തൊഴിലാളിവിരുദ്ധ നയമാണെന്ന നിലപാടുള്ള ഇടതുമുന്നണി ഭരിക്കുമ്പോഴാണ് ഇടതു യൂണിയനുകളുൾപ്പെടെ പങ്കെടുക്കുന്ന സമരത്തെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചത്. ഇത് സ്ഥാപനത്തിലെ അംഗീകൃത യൂണിയനായ സി.ഐ.ടി.യുവിനെയും വെട്ടിലാക്കി. കെ.എസ്.ആർ.ടി.സി ഉത്തരവിറക്കിയെങ്കിലും സർക്കാർ ഡയസ്നോൺ നിർബന്ധമാക്കില്ലെന്നാണ് സൂചന.
പ്രഖ്യാപിച്ചത് സർക്കാരല്ല എന്നാണ് ഇടതു നിലപാട്. സർക്കാർ തീരുമാനത്തിന് വിധേയമായി ഡയസ്നോൺ ബാധകമാക്കുമെന്നാണ് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറുടെ വാർത്താക്കുറിപ്പ് . അതിനാൽ, സർക്കാരിന് തീരുമാനിക്കാനാവുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു കേരളകൗമുദിയോട് പറഞ്ഞു. പണിമുടക്ക് പ്രഖ്യാപിച്ച രീതി ശരിയായില്ലെന്നാണ് സർക്കാരിന്റെ നിലപാട്. കൊവിഡ് കാല പ്രതിസന്ധികളിൽ നിന്ന് കരകയറാൻ സാവകാശം വേണമെന്നിരിക്കെ, എടുത്തുചാടി ശമ്പളപരിഷ്കരണമാവശ്യപ്പെട്ട് സമരം ചെയ്യുന്നത് പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ നഷ്ടം വരുത്തിവയ്ക്കൂമെന്ന് ചൂണ്ടിക്കാട്ടുന്നു.
സമര ദിവസങ്ങളിൽ ഉദ്യോഗസ്ഥർ ആസ്ഥാനം വിട്ട് പോകരുതെന്നും രണ്ട് ദിവസവും ഒരു ഓഫീസറെങ്കിലും മുഴുവൻ സമയം ഓഫീസിലുണ്ടാകണമെന്നുമാണ് കെ.എസ്.ആർ.ടി.സി എം.ഡി ഇറക്കിയ ഉത്തരവ്. സിവിൽ സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലല്ലാതെ അവധിനൽകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഡയസ്നോൺ കണ്ട് പേടിക്കില്ലെന്ന് ട്രേഡ് യൂണിയനുകൾ വ്യക്തമാക്കി. പണിമുടക്കുന്നത് ജീവനക്കാരുടെ ന്യായമായ ആവശ്യത്തിന് വേണ്ടിയാണ്. പണിമുടക്കിയ ദിവസത്തെ ശമ്പളം തന്നില്ലെങ്കിലും കുഴപ്പമില്ലെന്നും പണിമുടക്കിയിട്ട് ശമ്പളം ചോദിക്കുന്നത് നോക്കുകൂലി ആവശ്യപ്പെടുന്നതുപോലെ ആകില്ലേയെന്നും സി.ഐ.ടി.യു ജനറൽസെക്രട്ടറി എളമരം കരിം പറഞ്ഞു. പക്ഷേ, ഇതിന്റെ പേരിൽ സമരത്തിൽ നിന്ന് പിന്മാറാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സി.ഐ.ടി.യു, ബി.എം.എസ് യൂണിയനുകൾ 24 മണിക്കൂറും ഐ.എൻ.ടി.യു.സി 48 മണിക്കൂറുമാണ് പണിമുടക്കുന്നത്. റഫറണ്ടത്തിൽ അംഗീകാരം പോയെങ്കിലും എ.ഐ.ടി.യു.സി അനുകൂല ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയനും സമരത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |