തിരുവനന്തപുരം: ഇന്ത്യൻ നിലപാടിന് വിരുദ്ധമായി കാശ്മീരിനെ കുറിച്ച് നടത്തിയ പരാമർശം വിവാദമാവുകയും സി.പി.എം തള്ളിപ്പറയുകയും ചെയ്തതിനു പിന്നാലെ മുൻമന്ത്രി കെ.ടി.ജലീൽ ഫേസ് ബുക്ക് പോസ്റ്റ് പിൻവലിച്ചു. പാർട്ടി പിന്തുണയോടെ ജയിച്ച് എം.എൽ.എ ആയ ജലീലിന്റെ പരാമർശം അതിരുവിട്ടതാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സി.പി.എം.നേതൃത്വം ഇടപെട്ടതോടെയാണിത്. പരാമർശത്തിനെതിരെ ഉയർന്ന വിമർശനങ്ങളെ പരിഹസിക്കുകയും പരാമർശങ്ങളെ ന്യായീകരിക്കുകയും ചെയ്ത ജലീൽ വൈകിട്ട് പെടുന്നനെ പരാമർശങ്ങളെല്ലാം ഒറ്റയടിക്ക് പിൻവലിക്കുകയായിരുന്നു. ജലീലിന്റെ പരാമർശത്തെ കുറിച്ച് സി.പി.എം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നിയമസഭയുടെ പ്രവാസികാര്യക്ഷേമസമിതിയംഗം എന്ന നിലയിൽ കാശ്മീർ മേഖലയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ജലീൽ ഇന്ത്യൻ നിലപാടിനെതിരെ പരാമർശം നടത്തിയത്. പാക്ക് അധിനിവേശ കാശ്മീർ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ ആസാദ് കാശ്മീരെന്നും അവിടെ സ്ഥിതി മെച്ചമാണെന്നും പാക്കിസ്ഥാന്റെ സൈനിക സാന്നിധ്യമല്ലാതെ മറ്റ് ഇടപെടലൊന്നുമില്ലെന്നും പറഞ്ഞ ജലീൽ ഇന്ത്യയുടെ സംസ്ഥാനമായ കാശ്മീരിനെ ഇന്ത്യൻ അധീനകാശ്മീർ എന്നാണ് വിശേഷിപ്പിച്ചത്.ഇവിടെ ജനങ്ങൾ ദുഃഖിതരാണെന്നും ജലീൽ പറഞ്ഞുവെച്ചു. ഇതാണ് വിവാദമായത്.
ആസാദ് കാശ്മീർ എന്ന് ഡബിൾ ഇൻവെർട്ടർ കോമയിൽ എഴുതിയിൽ അർത്ഥം മനസിലാക്കത്തവരോട് സഹതാപം മാത്രമാണെന്നാണ് ഇന്നലെ ജലീൽ ആദ്യം പരിഹാസത്തോടെ പ്രതികരിച്ചത്.വ്യാപകമായി തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് പിൻവലിക്കുന്നതെന്നാണ് വൈകിട്ട്ന്യായം പറഞ്ഞത്. ഖേദം പ്രകടിപ്പിക്കുകയോ, ക്ഷമചോദിക്കുകയോ ഉണ്ടായില്ല.വിവാദമായ പോസ്റ്റിലെ കശ്മീരിനെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കി 1947ൽ പൂർണ്ണമായി ഇന്ത്യയോട് ലയിച്ചു എന്ന് തിരുത്തിയിട്ടുമുണ്ട്.
അതിനിടെ ഡൽഹി തിലക് മാർഗ് പൊലിസ് സ്റ്റേഷനിൽ അഭിഭാഷകൻ ജലീലിനെതിരെ പരാതി നൽകി. രാജ്യദ്രോഹത്തിനെതിരെ കേസെടുക്കണം എന്നാണ് ആവശ്യം. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.
പ്രയോഗം സി.പി.എമ്മിന്റേതല്ലെന്ന് എം.വി. ഗോവിന്ദൻ
കെ.ടി.ജലീലിനെ തള്ളി മന്ത്രി എം.വി.ഗോവിന്ദനും രംഗത്തെത്തി. ഇന്ത്യൻ അധീന കാശ്മീർ എന്ന പദപ്രയോഗം സി.പി.എം നടത്താറില്ല. ജലീൽ ഏത് സാഹചര്യത്തിലാണ് പറഞ്ഞത് എന്ന് ജലീൽ വിശദീകരിക്കട്ടെ എന്ന് മന്ത്രി പറഞ്ഞു. കാശ്മീർ വിഷയത്തിൽ സി.പി.എമ്മിന് പ്രഖ്യാപിത നിലപാട് ഉണ്ടെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
ജലീലിനെതിരെ പൊലീസിൽ പരാതി
കാശ്മീരുമായി ബന്ധപ്പെട്ട വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ട കെ.ടി.ജലീൽ എം.എൽ.എയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ ജി.എസ്. മണി ഡൽഹി തിലക്മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വാർത്താ മാദ്ധ്യമങ്ങളും സമൂഹമാദ്ധ്യമങ്ങളും വഴി പ്രചരിച്ചതിനാൽ രാജ്യദ്റോഹക്കുറ്റം നിലനിൽക്കുമെന്ന് പരാതിയിൽ പറയുന്നു. ജലീലിന്റെ സിമി ബന്ധവും പരാതിയിൽ പരാമർശിക്കുന്നുണ്ട്.
ജലീന്റേത് രാജ്യദ്റോഹ പരാമർശം: കേന്ദ്രമന്ത്രി
ജമ്മുകാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതിനെതിരെ സംസാരിക്കുന്നവർ രാജ്യദ്റോഹികളാണെന്നും കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. പാക് അധിനിവേശ കാശ്മീർ എന്നാണ് നമ്മൾ പറയാറ്. ജലീൽ പറഞ്ഞത് രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായാണ്. ജലീലിനെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കണം. ഇത്തരം ആളുകൾ കോൺഗ്രസിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പ്രവർത്തിക്കുന്നവരാണ്. അതിനാൽ അവരും പ്രതികരിക്കണം.
ജലീലിന് ജി.സുധാകരന്റെ മറുപടി
മുൻ മന്ത്രി കെ.ടി.ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി മുൻ മന്ത്രി ജി.സുധാകരൻ. ആസാദ് കാശ്മീർ എന്ന് പാകിസ്ഥാനികൾ മാത്രമാണ് പറയുന്നത്. ഇന്ത്യ വിഭജന സമയത്ത് കാശ്മീർ വിഭജിച്ചില്ല. അതൊരു സ്വതന്ത്ര രാജ്യമായി നിലനിന്നു. പാകിസ്ഥാൻ കൊടുത്തയച്ച ആയുധങ്ങളുമായി പത്താൻ ഗോത്രക്കാർ കാശ്മീറിന്റെ ഒരു ഭാഗം കൈയടക്കാൻ ശ്രമിച്ചപ്പോഴാണ് കാശ്മീർ ഇന്ത്യയോട് ചേർന്നത്. കാശ്മീറിന് കൊടുത്ത പ്രത്യേക പദവിയെ ആദ്യം എതിർത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. കാശ്മീരിൽ പാകിസ്ഥാനാണ് അധിനിവേശം നടത്തിയതെന്നും സുധാകരൻ പറഞ്ഞു. മാവേലിക്കരയിൽ സ്വാതന്ത്ര്യ സമര സേനാനി കെ.ഗംഗാധര പണിക്കരെ സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റി ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |