തിരുവനന്തപുരം: സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന് എ.ഐ.സി.സി അംഗം പ്രൊഫ. കെ.വി.തോമസ് പ്രഖ്യാപിച്ചെങ്കിലും കെ.പി.സി.സി നേതൃത്വത്തിന്റെ പ്രതികരണം തികഞ്ഞ സംയമനത്തോടെ. സെമിനാറിൽ പങ്കെടുത്താൽ കെ.വി.തോമസ് പാർട്ടിയിലുണ്ടാവില്ലെന്ന് നേരത്തെ പറഞ്ഞ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, എ.ഐ.സി.സി നിർദ്ദേശം ലംഘിച്ചാൽ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുമെന്ന മയപ്പെടുത്തിയുള്ള പ്രതികരണമാണ് ഇന്നലെ നടത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനത്തിന് തയ്യാറായില്ല.
ന്യൂനപക്ഷ വിഭാഗങ്ങൾ സംഘടനയിൽ നിന്ന് അകന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കെ.വി.തോമസിനെപ്പോലെ പ്രവർത്തന പാരമ്പര്യമുള്ള നേതാവ് പാർട്ടിയിൽ നിന്ന് പോകുന്നത് ഗുണം ചെയ്യില്ലെന്ന അഭിപ്രായം ഉയർന്നതിനെ തുടർന്നാണിതെന്നാണ് സൂചന. ലത്തീൻ സമുദായത്തിൽ ഏറെ സ്വാധീനമുള്ള നേതാവാണ് തോമസ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. തോമസിന് മണ്ഡലത്തിൽ നല്ല ബന്ധമുണ്ട്. അതിനാൽ നടപടിയെപ്പറ്റി കരുതലോടെ ചിന്തിക്കണമെന്നാണ് ചില നേതാക്കളുടെ അഭിപ്രായം. എന്നാൽ പാർട്ടിയെ അനുസരിക്കാത്തവരോട് ഇളവുകാട്ടിയാൽ അത് ഭാവിയിൽ കൂടുതൽ കുഴപ്പങ്ങൾക്ക് വഴിവയ്ക്കുമെന്ന് കെ.പി.സി.സിയിലെ ചിലർക്ക് അഭിപ്രായമുണ്ട്.
കെ.വി.തോമസിന്റേതും തന്ത്രപരമായ നീക്കമാണ്. പാർട്ടി കോൺഗ്രസിലാണ് പങ്കെടുക്കുന്നത്, അല്ലാതെ സി.പി.എമ്മിലേക്കല്ല എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. നടപടിയെടുത്ത് പുറത്താക്കിയാൽ ബലിയാടായെന്ന പ്രതിച്ഛായയുണ്ടാക്കാം, ഒപ്പം സി.പി.എം നല്ല രീതിയിൽ പരിഗണിക്കുകയും ചെയ്യും. എന്നാൽ അച്ചടക്ക നടപടി വൈകിപ്പിച്ച് തോമസിനെ വെട്ടിലാക്കുകയെന്ന തന്ത്രമാവും കോൺഗ്രസ് നേതൃത്വം സ്വീകരിക്കുക എന്നറിയുന്നു.
കെ.വി.തോമസ് എ.ഐ.സി.സി അംഗമായതിനാൽ നടപടി എടുക്കേണ്ടത് ദേശീയ നേതൃത്വമാണ്. സെമിനാറിൽ പങ്കെടുക്കരുതെന്ന് നിർദ്ദേശിച്ചതും ദേശീയ നേതൃത്വമാണ്. എ.കെ.ആന്റണി അദ്ധ്യക്ഷനും താരിഖ് അൻവർ സെക്രട്ടറിയും അംബികാ സോണി അംഗവുമായ അച്ചടക്ക സമിതിയാണ് നടപടി സ്വീകരിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |