കൊച്ചി: തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ വിജയത്തിനായി സ്വന്തം തിരഞ്ഞെടുപ്പിനെന്ന പോലെ പ്രവർത്തിക്കുമെന്ന് പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. എ.ഐ.സി.സിയിലും കെ.പി.സി.സിയിലും അംഗമായ തന്നെ കഴിയുമെങ്കിൽ പുറത്താക്കാൻ അദ്ദേഹം പാർട്ടിയെ വെല്ലുവിളിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇന്ന് എൽ.ഡി.ഫ് കൺവെൻഷനിൽ പങ്കെടുത്തശേഷം പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
"തൃക്കാക്കരയിൽ ഞാനറിയുന്ന ധാരാളം വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളുമുണ്ട്. അവരെക്കണ്ട് ജോ ജോസഫിനായി വോട്ട് ചോദിക്കും. ലത്തീൻ മാത്രമല്ല, സിറോ മലബാർ സഭയിലും ഓർത്തഡോക്സിലും എൻ.എസ്.എസിലും എസ്.എൻ.ഡി.പിയിലും എനിക്ക് ബന്ധങ്ങളുണ്ട്,"- അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം കോൺഗ്രസിൽ നിന്ന് ആരൊക്കെ വരുമെന്ന് പറയുന്നില്ല. നേതൃത്വത്തിന്റെ നിലപാടുകളിൽ പലർക്കും അഭിപ്രായവ്യത്യാസമുണ്ട്.
സ്ഥാനമാനങ്ങൾ സ്വീകരിക്കില്ല
അപമാനിച്ചും അവഗണിച്ചും തന്നെ പുറത്താക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം നീക്കം നടത്തി. തന്നെ പുറത്താക്കാൻ സംസ്ഥാനനേതൃത്വത്തിന് കഴിയില്ല. പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ പിറ്റേന്ന് പുറത്താക്കുമെന്ന് കെ. സുധാകരൻ പറഞ്ഞിട്ട് ഒന്നും സംഭവിച്ചില്ല.
വികസനത്തിനായി എൽ.ഡി.എഫുമായി സഹകരിക്കും. വാഗ്ദാനങ്ങളൊന്നും നൽകിയിട്ടില്ല, ആവശ്യപ്പെട്ടിട്ടുമില്ല. കെ-റെയിൽ മാത്രമല്ല, എക്സ്‌പ്രസ് ഹൈവേയും ദേശീയപാതകളും ആവശ്യമാണ്.
കൂട്ടത്തോടെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ വെറുതേയിരിക്കില്ല. പണം കൊടുത്ത് ചിലരെ നിയോഗിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ അവഹേളിച്ചു. ഫോണിൽ വിളിച്ച് മോശമായി സംസാരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തോമസിന്റെ നിലപാട് ദൗർഭാഗ്യകരമെന്ന് ഉമാ തോമസ്
പ്രൊഫ. കെ.വി.തോമസ് എൽ.ഡി.എഫിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ചിന്തിച്ചിരുന്നില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ്. തോമസിന്റെ നിലപാട് ദൗർഭാഗ്യകരമാണ്. തിരക്കുകൾ മൂലം അദ്ദേഹത്തെ കാണാൻ അവസരം കിട്ടിയില്ല. വിളിച്ചപ്പോൾ ഭാര്യയാണ് സംസാരിച്ചത്. തനിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ആശംസിച്ചെന്നും ഉമ പറഞ്ഞു.
തോമസ് മുന്നണിയിലേയ്ക്ക് വരുന്നു എന്നർത്ഥമില്ല: കാനം
കെ.വി.തോമസ് പിന്തുണ പ്രഖ്യാപിച്ചതിന് മുന്നണിയിലേയ്ക്ക് വരുന്നു എന്നർത്ഥമില്ലെന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സ്വതന്ത്രനായി നിന്ന് പ്രചാരണത്തിൽ പങ്കെടുക്കാം. ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസുകാരനായി തുടരുന്നു എന്നതിൽ നിലപാട് എടുക്കേണ്ടത് അദ്ദേഹമാണ്. ഇടതുമുന്നണിയുടെ നയം അംഗീകരിക്കുന്ന ആരെയും സ്വാഗതം ചെയ്യും. തൃക്കാക്കരയിൽ വിജയം പ്രതീക്ഷിക്കുന്നു. കയർ മേഖലയിലെ തൊഴിലാളികൾ നടത്തുന്ന സമരത്തിന് സി.പി.ഐ പിന്തുണ നൽകുന്നത് സർക്കാരിനെതിരായി കാണേണ്ട. കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധിയെക്കുറിച്ച് മന്ത്രിയോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |